'മോദി ശക്തൻ', ഫേസ്ബുക്കിന്റെ ആഭ്യന്തര ഗ്രൂപ്പിൽ അംഖി ദാസ്, 'തിരഞ്ഞെടുപ്പ് ജയിക്കാനും സഹായിച്ചു'
സഹായിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിവാദമായിരിക്കെ പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഇന്ത്യയിലെ ഫേസ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര ഗ്രൂപ്പിൽ മോദിയേയും ബിജെപിയേയും പിന്തുണച്ച് അംഖി ദാസ് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നേരത്തേ ബിജെപി നേതാക്കളുടെ വർഗീയ വിദ്വേഷ പോസ്റ്റിനെതിരെ അംഖി ദാസ് കണ്ണടച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ കുറഞ്ഞത് 4 ബിജെപി നേതാകൾക്കെതിരേയും ഗ്രൂപ്പുകൾക്കെതിരേയും രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും എന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തില്ലെന്നാായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
മോദിയുടെ തിരഞ്ഞെടുപ്പ് വിജയം
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുൻപത്തെ ദിവസം അംഖി ദാസ് ജീവനക്കാർ ഉൾപ്പെടുന്ന ആഭ്യന്തര ഗ്രൂപ്പിൽ പങ്കുവെച്ച വാക്കുകളാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ (മോദിയുടെ) സോഷ്യല്‍മീഡിയ പ്രചാരണത്തിന് നമ്മള്‍ തിരികൊളുത്തി. ബാക്കിയൊക്കെ ചരിത്രം എന്നായിരുന്നു അംഖി ദാസിന്റെ പോസ്റ്റ്.
മോദിയേയും ബിജെപിയേയും
ഈ പരാമര്‍ശം ഉള്‍പ്പെടെ 2012നും 2014 നും ഇടയിലുള്ള അംഖിയുടെ നിരവധി സന്ദേശങ്ങള്‍ ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിഷ്പക്ഷത പുലർത്തുമെന്ന ഫേസ്ബുക്കിന്റെ തത്വങ്ങളുടെ ലംഘനമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗുജറാത്ത് ക്യാമ്പെയ്ൻ വിജയകരം
2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും അംഖി ദാസ് തങ്ങളുടെ ആഭ്യന്തര ഗ്രൂപ്പിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഗുജറാത്ത് ക്യാമ്പെയ്ൻ വിജയകരം എന്നായിരുന്നു അവർ കുറിച്ചത്.ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മോദിയെ ദേശീയ തലത്തിലേക്ക് ബിജെപി ഉയർത്തിക്കൊണ്ടുവരുന്നത്.
അംഖി ദാസ് വിശേഷിപ്പിച്ചത്
മോദിയെ "ജോർജ്ജ് ഡബ്ല്യു ബുഷ്" എന്നാണ് ദാസ് വിശേഷിപ്പിച്ചതെന്നാണ് അവരുടെ ഫേസ്ബുക്ക് സഹപ്രവർത്തകയും റിപബ്ലിക്കൻ പാർട്ടി പ്രവർത്തകയുമായി കേറ്റി ഹർബത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ സ്വാധീനം അവസാനിപ്പിച്ച ‘ശക്തൻ' എന്നാണ് മോദിയെ അംഖി ദാസ് പ്രശംസിച്ചത്.
പാർട്ടി പ്രചരണങ്ങളിൽ
പാർട്ടിയുടെ പ്രചാരണത്തിൽ കമ്പനിയുടെ മുൻഗണനകൾ ഉൾപ്പെടുത്തുന്നതിനായി ഫേസ്ബുക്ക് മാസങ്ങളായി ബിജെപിയെ ലോബി ചെയ്യുകയായിരുന്നുവെന്നും അംഖി ജീവനക്കാരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജീവനക്കാരുടെ ഗ്രൂപ്പിലാണ് ഈ സന്ദേശങ്ങൾ അയച്ചതെങ്കിലും ഇന്ത്യയുടെ പുറത്തെ ജീവനക്കാർക്കും ഈ സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.