ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ല: ജാമിയ അക്രമിയുടെ അക്കൌണ്ട് നീക്കി
ദില്ലി: ജാമിയയിൽ പൌരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത അക്രമിയുടെ അക്കൌണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തുു. സോഷ്യൽ മീഡിയ വഴി സാമൂഹിക വിരുദ്ധ നീക്കങ്ങൾക്ക് പ്രചാരം ലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് നീക്കം ചെയ്തിട്ടുള്ളത്. വൈകിട്ട് 5.30 ഓടെയാണ് ഫേസ്ബുക്കിന്റെ നടപടി. ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ലെന്നും അക്രമിയുടെ ഫേസ്ബുക്ക് അക്കൌണ്ട് ഡീറ്റ് ചെയ്യുന്നതായും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.
എന്താണ് ദില്ലിയില്‍ നടക്കുന്നത്.. ക്രമസമാധാന നില തകര്‍ന്നു, അമിത് ഷായ്ക്ക് കെജ്രിവാളിന്റെ മറുപടി!!
രാംഭക്ത് ഗോപാലിനെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ഫേസ്ബുക്ക് ഉപയോക്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് കൂട്ടിച്ചേർത്തു. ഈ സംഭവത്തെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ പോസ്റ്റുകളും തിരിച്ചറിഞ്ഞ് നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.
ജാമിയ വെടിവെപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ വിവരങ്ങൾ ദില്ലി പോലീസ് കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫേസ്ബുക്ക് മറുപടി നൽകിയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വ്യാപകമായി കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെ ഫേസ്ബുക്ക് കമന്റ് ചെയ്യാനുള്ള സംവിധാനം മൂന്ന് മണിക്കൂർ നേരത്തേക്ക് നിർത്തലാക്കിയിരുന്നു. ജാമിയ വെടിവെപ്പിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ജാമിയ വെടിവെപ്പിന് മുമ്പ് ഗോപാൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2600 കമന്റുകളാണ് വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ചത്. 763 ഷെയർ ലഭിച്ച പോസ്റ്റ് 65000 ഓളം പേർ കാണുകയും ചെയ്തിട്ടുണ്ട്. ഗോപാലിന് സോഷ്യൽ മീഡിയയിൽ വൻതോതിൽ ആരാധകരുണ്ട്. ഷഹീൻബാഗ് ഗെയിം അവസാനിച്ചുവെന്ന പോസ്റ്റും ഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.