'ബിജെപിക്ക് വോട്ട് ചെയ്ത് അഭിനന്ദൻ വർധമാൻ', ബിജെപി അനുകൂല ഗ്രൂപ്പുകളിൽ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ
ദില്ലി: പാകിസ്താന്റെ പിടിയില്‍ നിന്നും സുരക്ഷിതനായി തിരിച്ച് എത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് രാജ്യത്തിന്റെ ഹീറോയാണ്. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം അഭിനന്ദന് ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.
അഭിനന്ദനെ പാകിസ്താനില്‍ നിന്നും തിരികെ എത്തിക്കാനായത് ബിജെപി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. അഭിനന്ദന് വര്ധമാന് ബിജെപിക്ക് വോട്ട് ചെയ്തു എന്നും സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുകൂലികള്‍ പ്രചാരണം നടത്തുന്നുണ്ട്. ചിത്രം സഹിതമാണ് പ്രചാരണം. സത്യാവസ്ഥ പരിശോധിക്കാം
അഭിനന്ദൻ വോട്ട് ചെയ്തോ?
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പരസ്യമായി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തു എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. ഒറ്റനോട്ടത്തില്‍ അഭിനന്ദന് തന്നെയെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ ചിത്രവും ഈ പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്.
കാവി ഷാൾ ധരിച്ച വ്യക്തി
താമര ചിഹ്നമുളള ബിജെപിയുടെ കാവി ഷാള്‍ ഇയാള്‍ ധരിച്ചിട്ടുണ്ട്. ഇയാളുടെ മീശ അഭിനന്ദന് വര്‍ധമാന്റെ മീശയുടെ അതേ പാറ്റേണിലാണുളളത്. കൂളിംഗ് ഗ്ലാസ് ധരിച്ചിരിക്കുന്ന ഇയാള്‍ തലയില്‍ ആര്‍മിയുടെ തൊപ്പി പൊലുളള തൊപ്പിയും ധരിച്ചിരിക്കുന്നു.
ബിജെപി പേജുകളിൽ
നമോ ബെസ്റ്റ് പിഎം ഓഫ് ഇന്ത്യ എന്ന പേജിലുളള ഈ ചിത്രത്തിനൊപ്പമുളള കുറിപ്പ് ഇങ്ങനെയാണ്: 'വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ബിജെപിയെ പിന്തുണയ്ക്കുകയും മോദിജിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനായി വോട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു'.
മോദി മികച്ച പ്രധാനമന്ത്രി
'മോദിയേക്കാളും മികച്ച പ്രധാനമന്ത്രി മറ്റൊരാളില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം എല്ലാ ജിഹാദികളിലേക്കും കോണ്‍ഗ്രസുകാരിലേക്കും എത്തിക്കൂ. നിങ്ങള്‍ ഒരു ജവാനെ പോലും ജീവനോടെ തിരിച്ച് എത്തിച്ചിട്ടില്ല. അഭിനന്ദന് ജീവനോടെ ഇന്ത്യയില്‍ തിരിച്ച് എത്തുകയും ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു' എന്നാണ് കുറിപ്പ്.
സോഷ്യൽ മീഡിയയിൽ വൈറൽ
ബിജെപിയെ പിന്തുണയ്ക്കുന്ന നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ട്വിറ്ററിലും ഇത് വൈറലാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ജോലി ചെയ്യുന്ന ഒരു ഓഫീസര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി രംഗത്ത് വരുന്നു എന്ന് അവകാശപ്പെടുന്നത് തന്നെ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഭിനന്ദനുമായി മുഖസാദൃശ്യം
എയര്‍ ഫോഴ്സ് റൂള്‍സ് 1969 പ്രകാരം വ്യോമസേന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുളളതല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിക്ക് അഭിനന്ദനുമായി മുഖസാദൃശ്യമുണ്ട് എന്നത് നേരാണ്. എന്നാല്‍ സൂക്ഷമായി പരിശോധിച്ചാല്‍ ഇരുവര്‍ക്കും തമ്മില്‍ വ്യത്യാസം കണ്ടെത്താം.
പ്രകടമായ വ്യത്യാസങ്ങൾ
അഭിനന്ദന് വര്ധമാന് താടിയില്‍ ഒരു മറുകുണ്ട്. എന്നാല്‍ കാവി ഷാള്‍ ധരിച്ചിരിക്കുന്ന വ്യക്തിക്ക് താടിയില്‍ മറുകില്ല. മാത്രമല്ല ഈ വ്യക്തിക്ക് വലത് കണ്ണിന് താഴെ ഒരു മറുക് കാണാം. എന്നാല്‍ അഭിനന്ദന് വര്‍ധമാന്റെ കണ്ണിന് താഴെ മറുകില്ല എന്നത് വ്യക്തമാണ്.
താടിയിൽ അടയാളം
അഭിനന്ദന്റെ താടിയില്‍ നീളത്തിലുളള ഒരു വര കാണാം. എന്നാല്‍ കാവിഷാള്‍ ധരിച്ച വ്യക്തിയുടെ മുഖത്ത് അങ്ങനെയൊരു അടയാളമില്ല. മുഖം മാത്രമല്ല അഭിനന്ദന്റെ നില്‍പ്പ് നെഞ്ച് വിരിച്ചാണ്. എന്നാല്‍ തോള് തൂക്കിയിട്ടാണ് ഡ്യൂപ്പ് അഭിനന്ദന്റെ നില്‍പ്പ് ചിത്രത്തില്‍ കാണുന്നത്.
കള്ളം പൊളിഞ്ഞു
തീര്‍ന്നില്ല കളളത്തരം പൊളിക്കാനുളള കാരണങ്ങള്‍.. അഭിനന്ദന് തമിഴ്നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ വോട്ട് തമിഴ്നാട്ടിലാകാനാണ് സാധ്യത. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ബിജെപി അനുകൂലികള്‍ നടത്തുന്ന വ്യാജ പ്രചരണത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.
'അമിത് ഷാ പിശാച്, പരീക്കറുടെ കാൻസർ ദൈവകോപം'! വൈദികന്റെ പ്രസംഗത്തിനെതിരെ ബിജെപി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ