2020 ഒക്ടോബർ വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടും? പ്രചരിക്കുന്ന സർക്കുലറിന് പിന്നിലെന്ത്?
ദില്ലി: സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കൊവിഡിനെ കുറിച്ചുളള വ്യാജ വാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും ഒരു കുറവും ഇല്ല. അക്കൂട്ടത്തില്‍ ഏറ്റവും പുതിയത് രാജ്യത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇനിയും ദീര്‍ഘകാലം അടച്ചിടും എന്നതാണ്. ടൂറിസം മന്ത്രാലയത്തിന്റെ പേരിലുളള ഒരു സര്‍ക്കുലര്‍ ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
കൊറോണ വൈറസ് ലോകവ്യാപമായി പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും റിസോര്‍ട്ടുകളും 2020 ഒക്ടോബര്‍ വരെ അടച്ചിടും എന്നാണ് ഈ വ്യാജ സര്‍ക്കുലറില്‍ പറയുന്നത്. ഉത്തരവ് ലംഘിച്ചാല്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും എന്ന് മുന്നറിയിപ്പ് നല്‍കിയതായും ടൂറിസം മന്ത്രാലയത്തിന്റെ പേരിലുളള സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ ടൂറിസം മന്ത്രാലയം അത്തരത്തിലുളള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏപ്രില്‍ 14ന് രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കുകയാണ്. ലോക്ക് ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായം തേടിയിരുന്നു. മാത്രമല്ല സംസ്ഥാനങ്ങളുടേയും ആരോഗ്യ വിദഗ്ധരുടേയും അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത. ഏപ്രില്‍ 14ന് ശേഷവും രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരും എന്നുളള സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത്. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. നാലാഴ്ചത്തേക്ക് കൂടി കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈ ചര്‍ച്ചയ്ക്ക് ശേഷമാവും സര്‍ക്കാര്‍ കൈക്കൊളളുക. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30 വരെ പഞ്ചാബ് ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയിരിക്കുകയാണ്.