കൊവിഡ് ലോക്ക് ഡൗണിനിടെ രാഹുലും പ്രിയങ്കയും കറങ്ങി നടക്കുന്നു? വീഡിയോയ്ക്ക് പിന്നിൽ
ദില്ലി: കൊവിഡിനെ പൂര്‍ണമായും രാജ്യത്ത് നിന്ന് തുരത്തുന്നതിന് വേണ്ടി സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ്. 21 ദിവസത്തെ ലോക്ക് ഡൗണിനോട് എല്ലായിടത്തും ആളുകള്‍ സഹകരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുന്നുമുണ്ട്.
അതിനിടെ ലോക്ക് ഡൗണ്‍ കാലത്ത് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും നിയന്ത്രണങ്ങള്‍ ലംഘിച്ച് കറങ്ങി നടക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. കടുത്ത വിദ്വേഷ പ്രചാരണമാണ് ഈ വീഡിയോ ഉപയോഗിച്ച് നടത്തുന്നത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുകയാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. പഴയ വീഡിയോ ആണ് ലോക്ക് ഡൗണ്‍ കാലത്തേത് എന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു വിരുദ്ധ കലാപത്തിന് മുസ്ലീംകളെ പ്രേരിപ്പിക്കാന്‍ മുന്നില്‍ നിന്ന ഗാന്ധിമാര്‍ ഇപ്പോള്‍ കര്‍ഫ്യൂ ലംഘിച്ച് ഇസ്ലാമിക് കൊറോണ ജിഹാദിനെ സഹായിക്കാന്‍ കറങ്ങി നടക്കുന്നു എന്നാണ് വീഡിയോക്ക് ഒപ്പമുളള കുറിപ്പ്.
ഇന്ത്യ ടുഡെ ഫേക്ക് ന്യൂസ് വാര്‍ റൂം ആണ് ഈ വീഡിയോ വ്യാജമാണെന്ന് തെളിവ് നിരത്തി സ്ഥാപിച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 24ന് ചിത്രീകരിച്ചതാണ് വീഡിയോ. ഈ വീഡിയോ അന്ന് മാധ്യമങ്ങള്‍ അടക്കം സംപ്രേഷണം ചെയ്തിട്ടുളളതാണ്. വന്‍ കോളിളക്കം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മീററ്റിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നടത്തിയ യാത്രയാണിത്. എന്നാല്‍ അന്ന് മീററ്റിലേക്ക് പോകാന്‍ പോലീസ് ഇരുനേതാക്കളേയും അനുവദിച്ചിരുന്നില്ല. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെയും പ്രിയങ്കയുടേയും കാര്‍ പോലീസ് തടഞ്ഞത്. തുടര്‍ന്ന് ഇരുവരും ദില്ലിയിലേക്ക് തിരിച്ച് പോയി. ഈ വീഡിയോ ആണ് കൊവിഡ് കാലത്തേത് എന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 'ചെക്ക്' വെച്ച് സ്മൃതി ഇറാനി! കൊവിഡ് കാലത്ത് പൊരിഞ്ഞ മത്സരം!
കേന്ദ്ര തീരുമാനത്തിന് എതിരെ മുഖ്യമന്ത്രി, അത് ജനങ്ങളുടെ പണമാണ്, ആ തീരുമാനം പിൻവലിക്കണം!
മൻമോഹൻ സിംഗിന് കൊവിഡ് ഭേദമായി, പൂർണ ആരോഗ്യവാൻ, ദുരിതകാലത്തെ ആശ്വാസ വാർത്ത