മോദിയുടെ 'ഫോട്ടോ ഷൂട്ടിനായി' ആശുപത്രിയുടെ സെറ്റിട്ടതാണോ?; 10 ദിനം മുമ്പത്തെ ചിത്രം പറയുന്നത്
ദില്ലി: തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ലഡാക്കിലെ സൈനിക കേന്ദ്രങ്ങല്‍ സന്ദര്‍ശിച്ചത്. ലേയിലും നിമുവിലും സൈനികരോട് സംവദിച്ച പ്രധാനമന്ത്രി ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ജൂണ്‍ 15 ലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ മോദി ലേയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ ഈ ആശുപത്രി സന്ദര്‍ശനം വെറും ഗിമ്മിക്കാണെന്ന ആരോപണമാണ് ഒരു വിഭാഗം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ആശുപത്രി സന്ദര്‍ശനം
നിമുവിലെ 14 കോര്‍പ്സ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമായിരുന്നു ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ലേയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ചത്. സംയുക്ത സൈനിക മേധാവിക്കും കരസേനാ മേധാവിക്കുമൊപ്പം മോദി ആശുപത്രി സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.
ആരോപണങ്ങള്‍
എന്നാല്‍ മോദിയുടെ ഈ ആശുപത്രി സന്ദര്‍ശം വെറും ‘മാര്‍ക്കറ്റിങ് ഗിമ്മിക്കാ'ണെന്ന ആരോപണവുമായി ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മധ്യമങ്ങളില്‍ നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി സന്ദര്‍ശിച്ചത് യഥാര്‍ത്ഥ സൈനിക ആശുപത്രി തന്നെയാണോ അതോ ആശുപത്രിയുടെ സെറ്റിട്ടതാണോയെന്നാണ് കൂടുതല്‍ പേരും സംശയമായി ഉന്നയിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേര്‍ണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
'ഫോട്ടോ ഷൂട്ടിനായി'
ജവാന്മാരുടെ പേരു വിവരങ്ങല്‍ പുറത്തു വിട്ട നടപടിയേയും ചിലര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. 'ഏകദേശം 3 ആഴ്ചകൾ കഴിഞ്ഞരിക്കുന്നു - ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഇപ്പോഴും ലേയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണം നോക്കൂ. മോദിയുടെ 'ഫോട്ടോ ഷൂട്ടിനായി' അവരുടെ നമ്പറും ഐഡന്റിറ്റിയും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു'- എന്നാണ് സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റി പ്രൊഫസറായ അശോക് സ്വെയ്ന് ട്വിറ്ററില്‍ കുറിച്ചത്.
ശരിക്കും ഒരു ആശുപത്രിയാണോ
എന്നിരുന്നാലും ഇത് ശരിക്കും ഒരു ആശുപത്രിയാണോ അതോ യൂത്ത് ഹോസ്റ്റലാണോയെന്നും അശോക് സെയിന്‍ ചോദിക്കുന്നു. ഒരു മെഡിക്കൽ ഉപകരണവുമില്ലാതെ വെറും കിടക്കകള്‍ മാത്രമുള്ള ഒരു ആശുപത്രിയും ഞാൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സമാനമായ കാര്യം ചൂണ്ടിക്കാട്ടി മറ്റ് നിരവധി പേരും രംഗത്ത് എത്തിയിയിരുന്നു.
Recommended Video
കോണ്‍ഫറന്‍സ് ഹാളാണോ
നിങ്ങളുടെ ഫോട്ടോ ഷോപ്പ് ഗിമ്മിക്കിന് വേണ്ടി ഞങ്ങളെ ഉപയോഗിക്കേണ്ടതില്ലെന്ന് പറയാന്‍ സൈനികര്‍ തയ്യാറാവേണ്ടിരുന്നെന്നാണ് നേഹ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു കോണ്‍ഫറന്‍സ് ഹാളിനെ ആശുപത്രി മുറിയാക്കി മാറ്റിയിരിക്കുന്നുവെന്നും നേഹ അഭിപ്രായപ്പെട്ടു.
നേരത്തെ ആവശ്യപ്പെട്ടിരുന്നോ
ഫോട്ടോ ഷൂട്ട് നടത്താനായി കുറച്ചു സൈനികള്‍ ഉള്‍പ്പടേയുള്ളവര്‍ ഇരിക്കുന്ന ഒരു നല്ല ആശുപത്രി വാര്‍ഡ് സെറ്റ് വേണമെന്ന് മോദിയുടെ ഓഫീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നോയെന്നാണ് വിദ്യാ കൃഷ്ണന് എന്നയാള്‍ ചോദിക്കുന്നത്. ആശുപത്രി വാര്‍ഡായിട്ടും ഡോക്ടര്‍മാരും നഴ്സും പോയിട്ട് ഒരു മെഡിക്കല്‍ ത്രാഷ് ബിന്‍ പോലുമില്ലാത്തതാണ് പലരും ചൂണ്ടിക്കാട്ടുന്നു.
പ്രൊജക്ടര്‍
ഹാളിന്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന പ്രൊജക്ടര്‍ തെളിയിക്കുന്നത് ഇത് കോണ്‍ഫറന്‍സ് ഹാളാണെന്നാണ്. പ്രധാനമന്ത്രിക്ക് ഫോട്ടോ എടുക്കാനായി കോണ്‍ഫറന്‍സ് ഹാളില്‍ ആശുപത്രിയുടെ സെറ്റിടുകയായിരുന്നോയെന്നും ചിലര്‍ ചോദിക്കുന്നു. ട്വിറ്ററിന് പുറമെ ഫേസ്ബുക്കിലും നിരവധി പേര് ഇത്തരം സംശയങ്ങളും ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
അടിസ്ഥാനമില്ല
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നാണ് മുന്‍ മിലിട്ടറി റിസര്‍വ്സ്റ്റും ഹൈക്കോടതി അഭിഭാഷകനുമായ നവദീപ് സിംഗ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ആര്‍മി ചീഫ് സ്റ്റാഫ് എം എം നരവേന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തു വിടുന്നു.
മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചല്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി ഒരു ആശുപത്രി സെറ്റിട്ടതാണോ എന്ന ചര്‍ച്ചയ്ക്ക് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ മുമ്പ് ഇതൊരു സെമിനാര്‍ ഹാള്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഇത് ഒരു ആശുപത്രി വാര്‍ഡാക്കി മാറ്റുകയായിരുന്നു. പക്ഷെ അത് മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നില്ല. സൈനികരുടെ മാനസികമായ ക്ഷേമം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഇവിടേക്ക് മാറ്റിയതെന്നും അദ്ദേഹം പറയുന്നു.
പരിക്കുകള്‍ നിസ്സാരമായിരിക്കും
സൈനികരുടെ പരിക്കുകള്‍ നിസ്സാരമായിരിക്കും. പക്ഷെ സൈനികരെ സുഖകരവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തില്‍, മറ്റ് രോഗികളില്‍ നിന്നും സൈനികരില്‍ നിന്നും മാറ്റി മറ്റൊരിടത്ത് നിര്‍ത്താന്‍ വേണ്ടി കൂടിയാണ് ഇവിടേക്ക് എത്തിച്ചത്. ശാരീരികമായ ചികിത്സയ്ക്ക് അപ്പുറം മാനസികമായി അവരെ ശക്തരാക്കാന്‍ വേണ്ടി കൂടിയാണ് ഇവിടേക്ക് എത്തിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
10 ദിവസങ്ങള്‍ക്ക് മുമ്പ്
10 ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സൈനികരെ ആര്‍മി തലവന്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അന്നും ഇതേ ഹാളില്‍ തന്നെയായിരുന്നു ആശുപത്രി. മുറിയിലെ ബെഡ്ഷീറ്റുകളും കര്‍ട്ടനുകളും കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയുമെന്ന് മറ്റൊരാളും ട്വിറ്ററില്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
കരസേനയും
ഏറ്റവും അവസാനമായി കരസേനയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ഇത് ആശുപത്രി തന്നെയാണെന്നാണ് കരസേന വ്യക്തമാക്കുന്നത്. പ്രധാനമായും ഇതൊരു ഓഡിയോ വിഷ്വല്‍ ട്രെയ്നിങ് റൂം ആയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ ആദ്യം മുതല്‍ ചികിത്സിക്കുന്നത് ഇവിടെയാണെന്നും മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കരസേന വ്യക്തമാക്കുന്നു.
ജോസ് വന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? എല്‍ഡിഎഫില്‍ ജോസിനെതിരെ എതിര്‍പ്പ് ശക്തം