രാജ്യത്ത് ഭ്രൂണ ലിംഗ നിര്‍ണയം തടയുന്ന നിയമം കേന്ദ്രം റദ്ദാക്കി? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ
ദില്ലി: ഭ്രൂണ ലിംഗ നിര്‍ണയം തടയുന്ന പിസി ആന്‍ഡ് പിഎന്‍ഡിടി നിയമം റദ്ദാക്കിയെന്ന് പ്രചാരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. 1994ല്‍ രാജ്യത്ത് നിലവില്‍ വന്ന നിയമമാണ് പ്രീ കണ്‍സപ്ഷന്‍ ആന്‍ഡ് പ്രീ നെയ്റ്റല്‍ ഡയഗ്നോസ്റ്റിക് ആക്ട്. ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ട് വന്നത്.
പെണ്‍ഭ്രൂണഹത്യ രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിലായിരുന്നു നിയമം. ഈ സുപ്രധാന നിയമം കേന്ദ്ര കുടുംബ-ആരോഗ്യ മന്ത്രാലയം റദ്ദാക്കി എന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നും തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ച് കൊണ്ടുളളതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം തടയുന്ന നിയമം സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ നിയവുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ നാലിനാണ് ഈ നോട്ടിഫിക്കേഷന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. അതില്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പിസി ആന്‍ഡ് പിഎന്‍ഡിടി നിയമത്തില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
ആള്‍ട്രാസൗണ്ട് ക്ലിനിക്കുകള്‍, ജെനിറ്റിക് കൗണ്‍സിലിംഗ് സെന്ററുകള്‍, ജെനിറ്റിക് ലബോറട്ടറികള്‍, ജെനിറ്റിക് ക്ലിനിക്കുകള്‍ അടക്കമുളള സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് പുതുക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കുന്നതിനും ഉളള തിയ്യതി നീട്ടിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും തിയ്യതി നീട്ടിയിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരമുളള എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ദിവസവും റെക്കോര്‍ഡ് ചെയ്തിരിക്കണം. ജൂണ്‍ 20 വരെയാണ് റിപ്പോര്‍ട്ടുകള്‍ സമര്പ്പിക്കാനടക്കമുളള കാലാവധി നീട്ടിയിരിക്കുന്നത്.
പ്രസവത്തിന് മുന്‍പ് ലിംഗ നിര്‍ണയം നടത്തി പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് ഇന്നും വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ലിംഗാനുപാതം വളരെ കുറഞ്ഞ രാജ്യത്തെ നൂറ് ജില്ലകളില്‍ ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന് പോലുളള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്.
ഒരു ലോക്ഡൗൺ അപാരത; എട്ടിന്റെ പണി കിട്ടിയപ്പോൾ രക്ഷകരായി കേരള പോലീസ്, വീട്ടമ്മയുടെ കുറിപ്പ് വൈറൽ!
കൊവിഡിനിടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിൽ, മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി!
പ്രവാസികൾക്ക് വേണ്ടി ഇടപെട്ട് പ്രധാനമന്ത്രി, ഗൾഫ് രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി