ദില്ലിയിൽ നാണം കെട്ട തോറ്റ ശേഷം കെജ്രിവാളിനൊപ്പം രാഹുൽ ഗാന്ധി, പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ
ദില്ലി: 2012ല്‍ നിലവില്‍ വന്നുവെങ്കിലും ദില്ലി വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ആം ആദ്മി പാര്‍ട്ടിയോ അരവിന്ദ് കെജ്രിവാളോ കടന്നിട്ടില്ല. മൂന്നാം തവണയാണ് ദില്ലി കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ആത്മവിശ്വാസത്തില്‍ രാജ്യമെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് കെജ്രിവാളും സംഘവും.
ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ വെല്ലുവിളിയാകും. അതിനിടെ അരവിന്ദ് കെജ്രിവാളും രാഹുല്‍ ഗാന്ധിയും ഒപ്പമുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുതിയ കൂട്ടുകെട്ടിലേക്കാണോ കാര്യങ്ങള്‍ പോകുന്നത് ?
നാണം കെട്ട തോൽവി
ദില്ലിയില്‍ കൂറ്റന്‍ വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. 70 സീറ്റുകളില്‍ 62 എണ്ണവും ആപ്പ് സ്വന്തമാക്കി. ബാക്കിയുളള 8 സീറ്റുകളില്‍ ബിജെപി വിജയിച്ചു. മൂന്ന് തവണ തുടര്‍ച്ചയായി ദില്ലി ഭരിച്ച ചരിത്രമുളള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല.
അഭിനന്ദിക്കാൻ മത്സരം
വിജയിച്ചില്ല എന്ന് മാത്രമല്ല ഒരു മണ്ഡലത്തില്‍ പോലും ശക്തമായ വെല്ലുവിളി ആപിനോ ബിജെപിക്കോ ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞ് താഴ്ന്നു. നാണംകെട്ട് തോറ്റെങ്കിലും ആപിനെ അഭിനന്ദിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മടി കാണിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് പി ചിദംബരം മുതല്‍ മിലിന്ദ് ദിയോറ വരെ ഉളളവര്‍ ആപ്പിനെ പൊക്കി രംഗത്ത് വന്നു.
രാഹുലും കെജ്രിവാളും
ബിജെപിയെ തോല്‍പ്പിക്കാനുളള കരാര്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കൊടുത്തിരിക്കുകയാണോ എന്ന് ചോദിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി ചിദംബരത്തെ നേരിട്ടത്. മിലിന്ദ് ദിയോറയോട് കോണ്‍ഗ്രസ് വിട്ടോളാന്‍ മുതിര്‍ന്ന നേതാവ് അജയ് മാക്കന് നിര്‍ദേശിക്കുകയും ചെയ്തു. ഈ കോലാഹലങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധിയും കെജ്രിവാളും ഒരുമിച്ചുളള ചിത്രം വൈറലാകുന്നത്.
ചിരിയോടെ ഹസ്തദാനം
പരസ്പരം ചിരിക്കുന്ന മുഖത്തോടെ ഹസ്തദാനം ചെയ്യുന്ന നേതാക്കളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ട് പോകുന്നത്. ഇതാണ് സാഹോദര്യം, ദയനീയമായ തോല്‍വി നേരിട്ടതിന് ശേഷവും ഒരു ചിരിയോടെ രാഹുല്‍ ഗാന്ധി കെജ്രിവാളിനെ അഭിനന്ദിക്കുകയാണ് എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
ആപ്പിനെ സഹായിച്ചു
ഈ ചിത്രം കണ്ടാല്‍ പല സംശയങ്ങളും തോന്നാം. കാരണം ദില്ലിയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി സഹായിച്ചു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതായത് തങ്ങള്‍ക്കും ആപ്പിനും ഇടയില്‍ വോട്ട് ഭിന്നിച്ച് പോയാല്‍ അത് ബിജെപിയെ ദില്ലി തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടി.
നന്ദി പ്രകടനം ആണോ?
അതുകൊണ്ട് പ്രചാരണത്തില്‍ അടക്കം സജീവമാകാതെ കോണ്‍ഗ്രസ് ത്യാഗം ചെയ്യുകയായിരുന്നു എന്നാണ് നേതാക്കള്‍ തന്നെ അവകാശപ്പെട്ടത്. ഈ സഹായത്തിനുളള നന്ദി പ്രകാശനമാണോ അരവിന്ദ് കെജ്രിവാളിന്റെയും രാഹുല്‍ ഗാന്ധിയുടേയും ഹസ്തദാനം എന്ന് സംശയം തോന്നാം. എന്നാല്‍ ആ സംശയം തെറ്റാണ്. ദില്ലി തിരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് ഒരു ബന്ധവും ഇല്ല.
ഒരു ബന്ധവും ഇല്ല
ബന്ധമില്ലെന്ന് മാത്രമല്ല, ചിത്രം കുറച്ച് പഴയതുമാണ്. 2018 ജനുവരി 26ന് എടുക്കപ്പെട്ട ചിത്രമാണിത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കവേ കണ്ടുമുട്ടിയതാണ് ഇരുനേതാക്കളും. അതല്ലാതെ ദില്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കെജ്രിവാളിനെ അഭിനന്ദിച്ചിരുന്നു.