'ഗുജറാത്തിൽ മൂന്നിലൊന്ന് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കും', ഹർദിക് പട്ടേലിന്റെ ട്വീറ്റ് വൈറൽ
അഹമ്മദാബാദ്: ബിജെപി കോട്ടയായ ഗുജറാത്ത് പിടിക്കാന്‍ പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് പിടിക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അതിനിടെ ഹര്‍ദിക് പട്ടേലിന്റെ പേരിലുളള ഒരു സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മൂന്നില്‍ ഒന്ന് ഭൂരിപക്ഷത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും എന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞതായാണ് പ്രചാരണം. എന്താണ് സത്യാവസ്ഥ?
ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡണ്ട്
2019 മാര്‍ച്ചിലാണ് പട്ടേല്‍ സമരത്തിന്റെ നേതാവായ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ എത്തി ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ തന്നെ ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായി ഹര്‍ദികിനെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. 26 വയസ്സ് മാത്രമാണ് ഹര്‍ദികിന് പ്രായം.
ട്വീറ്റിലെ അബദ്ധം
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടായതിന് പിറകെയാണ് ഹര്‍ദികിന്റെ പേരില്‍ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. ഈ ട്വീറ്റിലെ അബദ്ധമാണ് വലിയ ചർച്ചയായിരിക്കുന്നത്.
മൂന്നിലൊന്ന് ഭൂരിപക്ഷം
പ്രചരിക്കുന്ന ട്വീറ്റ് ഇങ്ങനെ ആണ്: ബഹുമാനപ്പെട്ട അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നന്ദി പറയുന്നു. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുളള പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടി തുടരും. ഗുജറാത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും.
രാഹുല്‍ ഗാന്ധിയാണോ കണക്ക് പഠിപ്പിച്ചത്
ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ ഹര്‍ദികിനെതിരെ ട്രോളുകളുടെ പൂരമായി. രാഹുല്‍ ഗാന്ധിയാണോ ഹര്‍ദിക് പട്ടേലിനെ കണക്ക് പഠിപ്പിച്ചത് എന്നാണ് പരിഹാസം. യഥാര്‍ത്ഥത്തില്‍ ഈ ട്വീറ്റ് ഹര്‍ദിക് പട്ടേലിന്റെ തന്നെയാണോ അതോ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണോ എന്നതാണ് ചോദ്യം.
|
മൂന്നില്‍ രണ്ട് ഭൂരിപക്ഷം
അത് ഹര്‍ദിക് പട്ടേലിന്റെ ട്വീറ്റ് തന്നെയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വീറ്റ് വൈറലാവുകയും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തതിന് പിറകെ ഹര്‍ദിപ് പട്ടേല്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു. മൂന്നിലൊന്ന് ഭൂരിപക്ഷം എന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിക്കും എന്നാക്കി മാറ്റി
പട്ടേല്‍ സമര നേതാവ്
ഗുജറാത്തിലെ പട്ടേല്‍ സമരത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ അടക്കം ഹര്‍ദിക് പട്ടേല്‍ ശ്രദ്ധ നേടുന്നത്. പട്ടേല്‍ സമരം ബിജെപിക്ക് ഗുജറാത്തില്‍ വലിയ തിരിച്ചടിയായിരുന്നു. ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ വര്‍ഷം ഹര്‍ദീക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ടെന്നും ഹര്‍ദിക് പറയുകയുണ്ടായി.
പട്ടേല്‍ വോട്ടുകൾ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ എത്തിയത്. ജാം നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഹര്‍ദിക് പട്ടേല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹര്‍ദികിന് മത്സരിക്കാനായില്ല. ഹര്‍ദികിനെ നേതൃത്വത്തിലെത്തിക്കുന്നതിലൂടെ പട്ടേല്‍ വോട്ടുകളാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്.