കേരളത്തില്‍ ബിജെപി 3 സീറ്റ് നേടും, കേന്ദ്രത്തില്‍ 323; ബിബിസി സര്‍വെയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പല തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തങ്ങളുടെ കക്ഷികളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും എതിര്‍കക്ഷികളെ ഇകഴ്ത്തി കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരംപ്രചരണങ്ങള്‍ പടച്ചു വിടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും ഒരു കൗതുകത്തിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും പലപ്പോഴും കാട്ടു തീ പോലെ പ്രചരിക്കും.. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് മിക്കപ്പോഴും ആയുസ്സ് വളരെക്കുറവായിരിക്കും എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു സന്ദേശത്തിന്‍റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍..
ആര്‍ക്കനുകൂലമായി
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം തുടങ്ങുന്നതിന് മുമ്പ് രാജ്യം ആര്‍ക്കനുകൂലമായി ചിന്തിക്കുന്നു എന്ന് സൂചനയുമായി നിരവധി സര്‍വ്വേകള്‍ പുറത്ത് വന്നിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബിബിസിയുടെ സര്‍വ്വേ
ഇക്കൂട്ടത്തിലാണ് ബിബിസിയുടെ ഒരു സര്‍വ്വേ ഫലം കൂടി പ്രചരിക്കുന്നത്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ മിച്ച വിജയം ലഭിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു ബിബിസി സര്‍വെ പ്രവചിക്കുന്നത്.
323 സീറ്റ്
ബിബിസിയുടെ സർവേ ഫലം പ്രകാരം 323 സീറ്റുകളാണ് കേന്ദ്രത്തില്‍ ബിജെപി നേടുക. കേരളത്തില്‍ 2 മുതല്‍ 3 സീറ്റുവരേയും ബിജെപിക്ക് പ്രവചിക്കുന്നു. വാട്ട്‌സാപ്പ് സ്‌ക്രീൻഷോട്ട് രൂപത്തിലാണ് ഈ വ്യാജ സർഫേ ഫലം പ്രചരിക്കുന്നത്.
നടത്തിയിരിക്കുന്നത്
ബിബിസി പുറത്തുവിട്ടതെന്ന പേരിൽ പ്രചരിക്കുന്ന സർവേ ഫലത്തിൽ സർവേ നടത്തിയിരിക്കുന്നതായി കാണിച്ചിരിക്കുന്നത് യുഎസ് ചാര സംഘടനയായ സിഐഎയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമാണ്.
ഹോം പേജ് ലിങ്കിന് താഴെ
എന്നാല്‍ ഇത്തരമൊരു സര്‍വ്വേ ബിബിസി നടത്തിയിട്ടില്ലെന്നാതാണ് യാതാര്‍ത്ഥ്യം. ബിബിസിയുടെ ഹോം പേജ് ലിങ്കിന് താഴെ വ്യാജ സര്‍വ്വേ ഫലം ചേര്‍ത്താണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. ബിബിസിയുടെ വാർത്തയാണെന്ന് ആദ്യം ആര്‍ക്കും തോന്നുകയുള്ളു.
ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും
എന്നാൽ ലിങ്ക് തുറന്നാല്‍ ഹോം പേജിലേക്കാണ് എന്തുക. അവിടെ സര്‍വേയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കാണാന്‍ കഴിയില്ല. ഈ ലിങ്ക് വാട്സാപ്പിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. വാട്സാപ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടാണ് ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും പ്രചരിക്കുന്നത്.
ബിബിസി പൂര്‍ണ്ണമായും
അതേസമയം, ഈ പ്രചരണത്തെ ബിബിസി പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. ഇത്തരത്തിലൊരു സര്‍വെ ഫലം ബിബിസി പുറത്തുവിട്ടിട്ടില്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പ്രീ-ഇലക്ഷൻ സർവേ നടത്താറില്ലെന്നും ബിബിസി അറിയിച്ചു.
നേരത്തെ
നേരത്തെ, കര്‍ണാടക, രാജസ്ഥാന്‍ അസംബ്ലി സമയത്തും ബിബിസിയുടെ പേരില്‍ ഇത്തരത്തിലുള്ള വ്യാജ സര്‍വ്വേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നനു അന്ന് പ്രചരിച്ച വ്യാജസർവേ.
അധികാരത്തിൽ എത്തും
135 സീറ്റുകളോടെ ബിജെപി അധികാരത്തിൽ എത്തുമെന്നായിരുന്നു ബിബിസിയുടേതായ വ്യാജ സർവ്വേയിലെ പ്രചാരണം. ജനതാൾ എസിന് 45 സീറ്റ് പ്രചചരിക്കുന്ന സർവ്വേയിൽ കോൺഗ്രസിന് 35 സീറ്റായിരുന്നു പ്രവചിച്ചത്. മറ്റുളളവർക്ക് 19 സീറ്റ് ലഭിക്കുമെന്ന് സർവെ പ്രവചിക്കുന്നു.
ശരിക്കും വെട്ടിലായി
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് ആധികാരിക സര്‍വെ എന്ന തരത്തില്‍ ബിജെപി നേതൃത്വം തന്നെയായിരുന്നു ഈ പ്രചരണങ്ങള്‍ നടത്തിയത്. ഇതോടെ ഇത്തരം പ്രചരണങ്ങളെ തള്ളി ബിബിസി തന്നെ രംഗത്ത് വരികയായിരുന്നു. അതോടെ ബിജെപി ശരിക്കും വെട്ടിലാവുകയും ചെയ്തു.