ഒന്നിച്ച് നിന്നാൽ വിജയം ഉറപ്പ്; മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് സഖ്യം ഭദ്രം, നിർണായക ഘടകങ്ങൾ
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇക്കുറി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 2014 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടെുപ്പിൽ സഖ്യം പിരിഞ്ഞ കോൺഗ്രസും എൻസിപിയും പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും കൈകൊടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ചെറു പാർട്ടികളേയും ഒന്നിച്ച് നിർത്തി സഖ്യം വിപുലീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് ഇരുപാർട്ടികളുടെയും നേതൃത്വം.
2014 ലോക്സഭാ തിരഞ്ഞടെുപ്പിൽ ബിജെപി മിന്നും വിജയം നേടിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുള്ള സംസ്ഥാനത്ത് 22 സീറ്റുകളും ബിജെപി നേടി.18 സീറ്റുകൾ സഖ്യകക്ഷിയായ ശിവസേനയും സ്വന്തമാക്കി. ശിവസേനയും ബിജെപിയും തമ്മിലുള്ള അകൽച്ച കോൺഗ്രസിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ബിജെപി വിരുദ്ധ കേന്ദ്രങ്ങളുടെ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇവരെയും ഒപ്പം കൂട്ടി സഖ്യം വിപുലീകരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കോൺഗ്രസ്- എൻസിപി സഖ്യം
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപിയും കോൺഗ്രസും സഖ്യം രൂപികരിക്കുകയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. 34 ശതമാനം വോട്ടാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. എന്നാൽ അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 18 ശതമാനവും എൻസിപി 17 ശതമാനവും വോട്ടുകൾ നേടി. സഖ്യം വിട്ടപ്പോൾ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി.
ഒന്നിച്ചില്ലെങ്കിൽ തിരിച്ചടി
എൻസിപിയുടെയും കോൺഗ്രസിന്റെയും വോട്ട് ബാങ്കുകൾ ഏറെക്കുറെ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് മത്സരിച്ചാൽ വോട്ടുകൾ ഭിന്നിക്കുമെന്നല്ലാതെ ഇരുപാർട്ടികൾക്കും ഗുണം ചെയ്തേക്കില്ല. വിദർഭ, നോർത്ത് മഹാരാഷ്ട്ര, മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ താരതമ്യേന എൻസിപിക്ക് കാര്യമായ സ്വാധീനമില്ല. എന്നാൽ പടിഞ്ഞാറൻ മഹാരാഷ്ട്ര, മറാത്ത്വാഡ തുടങ്ങിയ ഇടങ്ങളിൽ എൻസിപി ശക്തമാണ്. പക്ഷേ മറാത്ത, ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് എൻഡിഎയ്ക്ക് ഗുണം ചെയ്യും.
സീറ്റ് വിഭജനം
മഹാരാഷ്ട്രയിൽ 10 മുതൽ 12 സീറ്റുകൾ വരെ നേടണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളിലേക്ക് എൻസിപി ഒതുങ്ങിയിരുന്നു. 2014 തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് പിന്നാലെ എൻസിപിക്കും തകർച്ച നേരിടേണ്ടി വന്നു. പരമ്പരാഗതമായി കോൺഗ്രസിനൊപ്പമുള്ള മുസ്ലീം ദളിത് വോട്ടുകൾ ഒരുമിച്ച് മത്സരിക്കുമ്പോൾ എൻസിപിക്ക് ലഭിക്കുമെന്നാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
വിശാല സഖ്യത്തിലെ മറ്റുള്ളവർ
അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കറിന്റെ പാർട്ടിയായ ഭാരിപ ബഹുജൻ മഹാസംഘ്, എൻഡിഎയുടെ ഭാഗമായിരുന്ന സ്വാഭിമാനി ഷേത്കാരി സംഘാതൻ, ബഹുജൻ വികാസ് അഘടി, സിപിഎം, ബഹുജൻ സജമാജ് വാദി പാർട്ടി തുടങ്ങിയവരെ വിശാല സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. ദളിത് വോട്ടുകൾ നേടാൻ പ്രകാശ് അംബേദ്കറിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ദളിത് വിരുദ്ധ പ്രതിച്ഛായ
മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയ്ക്ക് ശേഷം കോൺഗ്രസിന് സംസ്ഥാനത്ത് ഉയർത്തിക്കാട്ടാൻ സംസ്ഥാനത്ത് ഒരു ദളിത് നേതാവില്ല. കോൺഗ്രസുമായി സഹകരിച്ചു പോന്നിരുന്ന ദളിത് നേതാവ് രാംദാസ് അത്തേവാലയായിരുന്നു രണ്ട് ദശാബ്ദത്തോളം കാലം പാർട്ടിയുടെ പ്രതിച്ഛായ കാത്തത്. എന്നാൽ നിലവിൽ രാംദാസ് അത്തേവാല എൻഡിഎ പാളയത്തിലാണ്. മോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയാണ് അദ്ദേഹമിപ്പോൾ.
അംബേദ്കറിന്റെ പാരമ്പര്യം
പ്രകാശ് അംബേദ്കറിന്റെ പാർട്ടിയായ ഭാരിപ ബഹുജൻ മഹാസംഘിന് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ല. വിദർഭ ജില്ലയിൽ മാത്രമാണ് പാർട്ടിക്ക് ചുരുക്കം ചില ശക്തി കേന്ദ്രങ്ങൾ ഉള്ളത്. നിവലിവ്‍ പാർട്ടിക്ക് ലോക്സഭയിൽ എംപിമാരും ഇല്ല. 1999 തിരഞ്ഞെടുപ്പിലാണ് അവസാനമായി പ്രകാശ് അംബേദ്കർ ലോക്സഭയിലെത്തുന്നത്. എങ്കിലും ബിബിഎമ്മിൻറെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് എൻസിപിയും കോൺഗ്രസും പ്രതീക്ഷിക്കുന്നത്.
സീറ്റ് വിഭജനം കീറാമുട്ടി
12 സീറ്റുകളാണ് ബിബിഎം ആവശ്യപ്പെടുത്ത്. ഇത് നൽകാൻ സഖ്യം തയാറല്ല. അതുകൊണ്ട് തന്നെ വിശാല സഖ്യത്തിൽ ബിബിഎം ഉണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.ഇതിനിടയിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുമായി ധാരണയിലായതായി ബിബിഎം പ്രഖ്യാപിച്ചതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്.
അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ