യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ആളെക്കൊല്ലി ഇന്ത്യൻ റെയിൽവേ...!!! അപകടങ്ങൾക്ക് കാരണം ഉദ്യോഗസ്ഥർ ?!!!
പാളങ്ങളിലെ വിള്ളലും, പഴക്കം ചെന്ന ബോഗികളുമാണ് ഇന്ത്യയിൽ ട്രെയിൻ അപകടങ്ങൾ കൂടാൻ പ്രധാന കാരണം
ദില്ലി: ലോകത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃഖലയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി നിരവധിപ്പേരാണ് റെയില്‍വേയെ ആശ്രയിക്കുന്നത്. എന്നാല്‍ ട്രെയിന്‍ അപകടങ്ങളുടെ എണ്ണത്തിലും ഇന്ത്യന്‍ റെയില്‍വേ പിന്നിലല്ല. രാജ്യത്ത് നടക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കെടുകാര്യസ്ഥതയാണെന്ന് റിപ്പോര്‍ട്ട്.
പാളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും സിഗ്നല്‍ സംവിധാനത്തിലെ പിഴവും ആണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത് എന്നാണ് സുരക്ഷാസമിതി റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപകടം നടന്നാല്‍ പെട്ടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും ആംബുലന്‍സോ, ഡോക്ടര്‍മാരുടെ സേവനമോ അപകട സ്ഥലത്ത് എത്തിക്കാന്‍ റെയില്‍വേയ്ക്ക് ആകുന്നില്ലെന്നതും ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമാണ്.
151 പേര്‍ മരിച്ച കാണ്‍പൂര്‍ തീവണ്ടി അപകടത്തിന് കാരണമായത് പാളത്തിലെ വിള്ളലാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേയുടെ എഞ്ചിനീയറിംഗ് മെക്കാനിക്ക് വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
രാജ്യത്ത് നടക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് മറ്റൊരു കാരണമാണ് പഴക്കം ചെന്ന ബോഗികള്‍. പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും പഴകിയ ബോഗികളാണ് ഇവയ്ക്ക് ഘടിപ്പിക്കാറുള്ളതെന്ന് റിപ്പോട്ടില്‍ പറയുന്നു. കാറ്റിനെയോ, മഴയെയോ പ്രതിരോധിക്കാനുള്ള ശക്തി ഇല്ലാത്ത ബോഗികള്‍ക്ക് ചെറിയ ഒരു തട്ടല്‍ പറ്റുമ്പോള്‍ തന്നെ അപകടം സംഭവിക്കുന്നു.
ഇന്ത്യയില്‍ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ മരണസംഖ്യ കൂടാനുള്ള കാരണം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ആണ്. പാളത്തില്‍ വിള്ളലുണ്ടെന്ന് നാട്ടുകാര്‍ വിവരം നല്‍കിയാലും. ചില്ലറ അറ്റകുറ്റ പണികള്‍ നടത്തി താല്‍ക്കാലിക പ്രശ്‌ന പരിഹാരത്തിന് മാത്രമാണ് ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും ശ്രമിക്കാറുള്ളതത്രേ.
പാളങ്ങളിലെ വിള്ളലുകള്‍ കണ്ടെത്തുന്നതിനും ആളില്ലാ ലെവല്‍കോസ്രുകളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്‌നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.