ആരോഗ്യസേതു ആപ്പ് നിരീക്ഷണത്തിനോ? വ്യാജവാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ, ആപ്പിന്റെ പ്രവർത്തനങ്ങൾ..
ദില്ലി: കൊറോണ വൈറസ് രോഗികളെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് ആരോഗ്യസേതു എന്ന പേരിൽ പുറത്തിറക്കിയത്. രോഗികളുമായി അടുത്ത് ബന്ധം പുലർത്തിയവരെക്കുറിച്ച് അധികൃതരെ വിവരമറിയിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്. പുതിയ കേസുകൾ തിരിച്ചറിഞ്ഞ് സമീപത്തുള്ളവർക്ക് വിവരം നൽകുന്നതിനും ആപ്പിന് ശേഷിയുണ്ട്.
മൻമോഹൻ സിംഗിന് കൊവിഡ് ഭേദമായി, പൂർണ ആരോഗ്യവാൻ, ദുരിതകാലത്തെ ആശ്വാസ വാർത്ത
എന്നാൽ സർക്കാർ നിരീക്ഷണത്തിനായാണ് ആപ്പ് ഉപയോഗിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലും ചാറ്റ് ഗ്രൂപ്പുകളിലും അടുത്ത കാലത്തായി പ്രചരിക്കുന്ന സന്ദേശം. ഒരു പത്രത്തിന്റെ ഓപ്- എഡ് പേജ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചുവെന്ന അവകാശവാദത്തോടൊപ്പമാണ് ഈ വ്യാജവാർത്ത പ്രചരിക്കുന്നത്.
ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയ സർക്കാർ ഇത്തരത്തിലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ആപ്ലിക്കേഷൻ ഏതെങ്കിലും തരത്തിൽ ഉപയോക്താക്കളുടെ ലൊക്കേഷൻ, തിയ്യതി എന്നിവയുൾപ്പെടെ ഒരു തരത്തിലുള്ള വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപയോക്താവ് ഹാക്കിംഗിന് ഇരയാകുന്നില്ലെന്ന് മാത്രമാണ് ഉറപ്പാക്കിയിട്ടുള്ളത്.
പുതിയതായി കൊറോണ സ്ഥിരീകരിക്കുന്നവരെ കണ്ടെത്തി അവരുടെ സമീപത്തുള്ളവരെ ഇതേക്കുറിച്ച് വിവരമറിയിക്കുക മാത്രമാണ് ആപ്പ് ചെയ്യുന്നത്. ഡിജിറ്റൽ ഇന്ത്യയ്ക്കൊപ്പം ചേർന്നിട്ടുള്ള ആരോഗ്യ സേതു ആപ്പ് ഓരോ ഇന്ത്യക്കാരുടെയും ക്ഷേമത്തിന വേണ്ടിയുള്ളതാണ്. ആപ്പ് ജനങ്ങളെ കൊറോണ ബാധിതരാക്കുന്ന ഭീഷണിയിൽ നിന്ന് മോചിപ്പിക്കുന്നതിന് കൂടി വേണ്ടിയുള്ളതാണ്. ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അൽഗൊരിതം എന്നിവ ഉപയോഗിച്ച് ജനങ്ങൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനമെന്നാണ് അധികൃതർ പ്രസ്താവനയിൽ കുറിച്ചത്.
ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ ആരോഗ്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന രജിസ്റ്ററിൽ അയാളുടെ ഫോൺ നമ്പർ ഉൾപ്പെടുത്തും. ഇത് അതേ സമയം തന്നെ ആപ്പിലും അപ്ഡേറ്റാകുകയാണ് ചെയ്യുക.
ഒരിക്കൽ സ്മാർട്ട്ഫോൺ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ആരോഗ്യസേതു ഇൻസ്റ്റാൾ ചെയ്ത മറ്റ് ഫോണുകൾ ആപ്പ് വേഗത്തിൽ തിരിച്ചറിയും. തുടർന്ന് രോഗബാധയേൽക്കാനുള്ള ഭീഷണിയെക്കുറിച്ച് ആപ്പ് ഉപയോക്താക്കൾക്ക് കൃത്യമായ വിവരം നൽകുകയും ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുന്നതിനൊപ്പം രോഗ ബാധിതരെ നിരീക്ഷണത്തിലാക്കുന്നതിനും ആപ്പ് സർക്കാരിനെ സഹായിക്കുന്നു. സർക്കാർ മുൻഗണന നൽകുന്നത് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ്. അതുകൊണ്ട് തന്നെ ആപ്പ് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ആരോഗ്യത്തെ രംഗത്തുനിന്നുള്ള ഇടപെടൽ ആവശ്യമായി വരുന്നത് വരെയും ഫോണിൽ സുരക്ഷിതമായിരിക്കും. നിലവിൽ 11 ഭാഷകളിലാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഇന്ത്യ മുഴുവൻ ലഭ്യമാകുന്ന തരത്തിലേക്ക് ആപ്പിനെ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ- പൊതു പങ്കാളിത്തത്തോടെയാണ് കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം ആപ്പ് പുറത്തിറക്കുന്നത്.