കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ തടസ്സം വ്യാജ വാർത്ത: കേന്ദ്രം സുപ്രീം കോടതിയിൽ
ദില്ലി: രാജ്യത്ത് കൊറോണ വ്യാപനത്തിനിടെ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത് വ്യാജ വാർത്തയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസിനെതിരായ പോരാട്ടം ദുഷ്കരമാക്കുന്നത് വ്യാജവാർത്തകളാണെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വ്യക്തമാക്കിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
കൊറോണ കയറാൻ ഭയന്ന ഒരേ ഒരു അറബ് രാജ്യം, പിന്നെ കൊറോണപ്പേടിയില്ലാത്ത മറ്റ് രാജ്യങ്ങളും... കണ്ട് നോക്കൂ
കൊറോണ വൈറസിനെക്കുറിച്ചുള്ളവിവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു വിദഗ്ധരുൾപ്പെട്ട സമിതിക്ക് രൂപം നൽകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പുറമേ വിവരങ്ങൾക്കായി ഒരു പോർട്ടൽ ആരംഭിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. 24 മണിക്കൂറിനകം ഈ രണ്ട് കാര്യങ്ങളും പൂർത്തിയാക്കാനും കോടതി കൂട്ടിച്ചേർത്തിരുന്നു.
കൊറോണ വ്യാപനത്തിനിടെ ലോക്ക് ഡൌണിനിടെ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ലഭ്യമാക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. എല്ലാത്തരത്തിലുള്ള കുടിയേറ്റവും നിർത്തലാക്കിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു.
രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഭീതി ഇല്ലാതാക്കുന്നതിനായി കൌൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതായും മേത്ത കോടതിയിൽ അറിയിച്ചു. 22.88 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇവരിൽ അതിഥി തൊഴിലാളികൾ, ദിവസവേതനക്കാർ, ആവശ്യക്കാർ എന്നിവരെയും പരിഗണിച്ചിട്ടുണ്ട്. ഇവർക്ക് താമസിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.