പൂര്‍വികര്‍ മുസ്ലീംകൾ, ഞാനും മുസല്‍മാൻ, കോൺഗ്രസ് മുസ്ലീംകളുടേത്, രാഹുലിന്റെ പേരിൽ പ്രചാരണം! വാസ്തവം?
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ കൊവിഡ് കാലത്ത് ശക്തമായി തിരിച്ച് എത്തിയിരിക്കുകയാണ് രാഹുല്‍.
പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന സജീവ ഇടപെടലുകള്‍ കയ്യടി നേടുന്നുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
'കോണ്‍ഗ്രസ് മുസ്ലീംകളുടേതാണ്'
എബിപി ന്യൂസ് ചാനലില്‍ വന്ന ഒരു വാര്‍ത്തയെന്ന പേരിലാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുളള പ്രചാരണം നടക്കുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞെന്ന അവകാശപ്പെടുന്ന രണ്ട് പ്രസ്താവനകളാണ് വാര്‍ത്ത. അതിലൊന്നില്‍ പറയുന്നത് ഇങ്ങനെയാണ്. 'കോണ്‍ഗ്രസ് മുസ്ലീംകളുടേതാണ്, മുസ്ലീംകളുടേതായി തന്നെ തുടരും- രാഹുല്‍ ഗാന്ധി.'
'ഞാനും മുസല്‍മാനാണ്'
മറ്റൊരു സ്‌ക്രീന്‍ഷോട്ടിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- 'എന്റെ പൂര്‍വികര്‍ മുസ്ലീംകളായിരുന്നു. ഞാനും മുസല്‍മാനാണ്- രാഹുല്‍ ഗാന്ധി'. കുടിയേറ്റ തൊഴിലാളികളുമായി തെരുവില്‍ വെച്ച് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ സംഭവം വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരില്‍ ഇത്തരത്തിലുളള പ്രചാരണങ്ങള്‍ ആരംഭിച്ചത്.
പൂര്‍ണമായും വ്യാജ വാര്‍ത്ത
യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. അത്തരമൊരു വാര്‍ത്ത എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ. ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണ് രാഹുല്‍ ഗാന്ധിയുടേയും എബിപി ന്യൂസിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വ്യാജപ്രചാരണം പുതിയത് പോലും അല്ല
രാഹുല്‍ ഗാന്ധി താന്‍ എവിടെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വര്‍ഗീയവാദിയായ നേതാവാണോ അല്ലയോ എന്ന് അണികള്‍ പറയട്ടേ എന്ന തലക്കെട്ടിലാണ് വ്യാജ പ്രചാരണം. യഥാര്‍ത്ഥത്തില്‍ ഈ വ്യാജപ്രചാരണം പുതിയത് പോലും അല്ല. 2018ല്‍ ഇതേ വ്യാജ പ്രചാരണം രാഹുല്‍ ഗാന്ധിയുടേ പേരില്‍ നടക്കുകയും അന്ന് തന്നെ പൊളിയുകയും ചെയ്തിട്ടുളളതാണ്. എബിപി ന്യൂസ് തന്ന അന്ന് ഈ വ്യാജവാര്‍ത്ത തളളിക്കളഞ്ഞ് രംഗത്ത് വന്നിരുന്നു.
വീണ്ടും ചിലര്‍ കുത്തിപ്പൊക്കി
ഇതാണ് വീണ്ടും ചിലര്‍ കുത്തിപ്പൊക്കി രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരിപ്പിക്കുന്നത്. 2018 നവംബര്‍ 12നുളള എബിപി ന്യൂസിന്റെ ട്വീറ്റില്‍ പറയുന്നുണ്ട് തങ്ങളുടെ ചാനലിന്റെ പേരില്‍ ഇത്തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട് എന്നും അതുമായി എബിപിക്കോ എബിപി ന്യൂസ് നെറ്റ് വര്‍ക്കിനോ യാതൊരു ബന്ധവും ഇല്ല എന്നും. സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നുഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുളള ട്വീറ്റ്.
'കശ്മീര്‍ നമ്മള്‍ പാകിസ്താന് നല്‍കണം'
എബിപി ന്യൂസ് പങ്കുവെച്ച വ്യാജ സ്‌ക്രീന്‍ഷോട്ടുകളില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ട്. കശ്മീര്‍ നമ്മള്‍ പാകിസ്താന് നല്‍കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലുടന്‍ പാകിസ്താന് പലിശ ഇല്ലാതെ 50 വര്‍ഷത്തേക്ക് 5000 കോടി രൂപ നല്‍കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി വ്യാജ പ്രചാരണം നടക്കുന്നു. വോട്ടിന് വേണ്ടി താന്‍ ഹിന്ദുവാണെന്ന് നടിക്കുകയാണ് എന്നും രാഹുല്‍ പറഞ്ഞതായി വ്യാജപ്രചാരണമുണ്ട്.
|
എബിപി ന്യൂസിന്റെ ട്വീറ്റ്
2018ലെ എബിപി ന്യൂസിന്റെ ട്വീറ്റ്