രാഖികെട്ടിയ ഹിന്ദു യുവതിയെ മുസ്ലീം കോൺഗ്രസ് നേതാവ് റേപ്പ് ചെയ്തു!! പ്രചരിപ്പിച്ച ചിത്രങ്ങളുടെ സത്യം
Recommended Video
ലഖ്‌നൗ: മതതീവ്രവാദം വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് പുതിയ സംഭവം ഒന്നും അല്ല. പക്ഷേ, പലപ്പോഴും അതിന്റെ സത്യാവസ്ഥ പുറത്ത് വരാറില്ല എന്നതാണ് സത്യം. യാഥാര്‍ത്ഥ്യം പുറത്ത് വരുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിട്ടും ഉണ്ടാകും
ഉത്തര്‍ പ്രദേശിലെ ഒരു സംഭവം എന്ന രീതിയില്‍ ദേശീയ തലത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രക്ഷാബന്ധന്‍ കെട്ടിയ ഹിന്ദു .യുവതിയെ മുസ്ലീം കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തു എന്നാണ് പ്രചാരണം. ഇത് തെളിയിക്കുന്നത് എന്ന രീതിയില്‍ രണ്ട് ചിത്രങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരസ്പര ബന്ധം ഇല്ലാത്ത രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തിന് എങ്ങനെ അവസാനം ഉണ്ടാക്കാന്‍ സാധിക്കും. സത്യം എത്ര പേര്‍ തിരിച്ചറിയും?
നിരു ഗൗതമും ഗഫൂര്‍ ഖാനും
ഹിന്ദു യുവതിയായ നിരു ഗൗതം കോണ്‍ഗ്രസ് നേതാവായ ഗഫൂര്‍ ഖാനെ സഹോദരനായി കണ്ടു. ഗഫൂര്‍ ഖാന്റെ കൈയ്യില്‍ രാഖിയും കെട്ടിക്കൊടുത്തു എന്നാണ് പ്രചാരണം. എന്നാല്‍ അതിന് ശേഷം പറയുന്ന കാര്യങ്ങളാണ് ഏറെ ക്രൂരവും സത്യവിരുദ്ധവും ആയവ.
ക്രൂര ബലാത്സംഗം
രാഖി കെട്ടിക്കൊടുത്ത യുവതിയെ ഗഫൂര്‍ ഖാന്‍ തന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. അതിന് ശേഷം അവരെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത് ഓടിപ്പോയി! ഓഗസ്റ്റ് 27 ന് ആണ് ഇത്തരം ഒരു സംഭവം നടന്നതും എന്നും പ്രചരിപ്പിക്കുന്നുണ്ട്. കോമള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ഇത്തരം ഒന്ന് വന്നത്. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
വൈറല്‍ വാര്‍ത്ത
പക്ഷേ, ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ ഹിന്ദു യുവതിയെ മുസ്ലീം കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തു എന്ന രീതിയില്‍ ആയിരുന്നു പിന്നീട് നടന്ന പ്രചാരണം.
ബിജെപിയുടെ പേരിലും
ഇത്തരം ഒരു പ്രചാരണത്തില്‍ ബിജെപിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജുകളും ഉണ്ടായിരുന്നു. ബിജെപി സോഷ്യല്‍ മീഡിയ എന്ന ഫേസ്ബുക്ക് പേജിലും ഇത് ഷെയര്‍ ചെയ്യപ്പെട്ടു. ഏഴ് ലക്ഷത്തില്‍ പരം ലൈക്കുകള്‍ ഉള്ള ഒരു പേജ് ആണിത്.
|
ഒരു ബന്ധവും ഇല്ല
രണ്ട് ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഒന്ന് ഒരു ഹിന്ദു യുവതി മുസ്ലീം യുവാവിന് രാഖി കെട്ടിക്കൊടുക്കുന്നത്. പരിക്കേറ്റ് കിടക്കുന്ന ഒരു സ്ത്രീയുടെ മുഖം ബ്ലര്‍ ചെയ്ത ചിത്രമാണ് മറ്റൊന്ന്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സ്ഥിരീകരണം
രാഖി കെട്ടുന്ന ചിത്രം ഓഗസ്റ്റ് 7 ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. മതസൗഹാര്‍ദ്ദത്തെ സൂചിപ്പിച്ചുകൊണ്ട് ഉള്ള ഒരു ട്വീറ്റില്‍ ആയിരുന്നു അത് ഉണ്ടായിരുന്നത്. തീവണ്ടി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു സ്ത്രീയുടേതാണ് അടുത്ത ചിത്രം എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അസോസിയേറ്റ് പ്രസ്സ് പുറത്ത് വിട്ട ചിത്രം ആയിരുന്നു ഇത്. അതും രണ്ട് വര്‍ഷം മുമ്പ്. നവ്ഭാരത് ടൈംസും ആള്‍ട്ട് ന്യൂസും ഇക്കാര്യം അന്വേഷിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
|
പോലീസും സ്ഥിരീകരിച്ചു
ഗോണ്ട പോലീസും ഇക്കാര്യത്തില്‍ വിശദീകരണം പുറത്ത് വിട്ടിട്ടുണ്ട്. അത്തരം ഒരു ബലാത്സംഗ കേസേ ഉണ്ടായിട്ടില്ല എന്നും പ്രചരിക്കുന്ന ചിത്രം 2016 നവംബര്‍ 21 ന് നടന്ന തീവണ്ടി അപകടത്തിലേതാണ് എന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.