''പുൽവാമ തീവ്രവാദി രാഹുൽ ഗാന്ധിയുടെ സ്വന്തം ആൾ'', വ്യാജ ഫോട്ടോയുമായി വ്യാജ പ്രചാരണം
കേന്ദ്രഭരണത്തിന് കീഴിലാണ് ജമ്മു കാശ്മീര്‍. അതീവ സുരക്ഷാ പ്രാധാന്യമുളള മേഖലയില്‍ തീവ്രവാദികളെത്തി ചാവേറാക്രമണം നടത്തി എന്നത് രാജ്യത്തെ നടുക്കിയിരിക്കുന്നു. പല കോണുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ചൂണ്ടുവിരലുകള്‍ ഉയരുന്നുണ്ട്.
സ്വാഭാവികമായും രാഷ്ട്രീയമായി മുതലെടുക്കാന്‍ പറ്റിയ അവസരം തന്നെയാണ് പാര്‍ട്ടികള്‍ക്ക്. എന്നാല്‍ രാഷ്ട്രീയം പറയാനില്ലെന്നും സര്‍ക്കാരിനൊപ്പമാണ് എന്നുമാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ മറുവശത്ത് നടക്കുന്നത് പുല്‍വാര ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള മനപ്പൂര്‍വ്വമായ ശ്രമങ്ങളാണ്.
പ്രിയങ്ക ഗാന്ധി ചിരിച്ചോ
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചിരിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ ആദ്യത്തെ വ്യാജ പ്രചാരണം. എന്നാല്‍ പ്രിയങ്ക ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വന്നു.
അടുത്ത ഇര രാഹുൽ ഗാന്ധി
എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മാനസിക രോഗികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പുല്‍വാമ ഭീകരാക്രമണവുമായി ചേര്‍ത്താണ് രാഹുലിന് എതിരെയുളള പ്രചാരണം.
''ഭീകരനൊപ്പം രാഹുൽ ഗാന്ധി ''
പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്നതാണ് ചിത്രം. ''ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ച തീവ്രവാദി രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആളാണ്. പുല്‍വാര ഭീകരാക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോ'' എന്നാണ് ചിത്രത്തിനൊപ്പമുളള കുറിപ്പ്.
ഫോട്ടോഷോപ്പ് ചെയ്ത ചിത്രം
ഒറ്റനോട്ടത്തില്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് തിരിച്ചറിയാന്‍ പറ്റുന്നതാണ് ഈ ചിത്രം. തെളിവ് സഹിതം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഈ വ്യാജ പ്രചാരണം പൊളിച്ച് കഴിഞ്ഞു. ഗെറ്റി ഇമേജസ് യഥാര്‍ത്ഥ ചിത്രം പുറത്ത് വിട്ടു കഴിഞ്ഞു. യഥാര്‍ത്ഥ ചിത്രത്തില്‍ രാഹുലിന് ഒപ്പമുളളത് തീവ്രവാദിയല്ല.
രാഹുലിനൊപ്പമുളളത് മുൻ മന്ത്രി
മറിച്ച് മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ആണ്. 2014 ഫെബ്രുവരി 28ന് ബാരാബങ്കിയില്‍ വെച്ച് എടുത്ത ചിത്രമാണിത്. അന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ആയിരുന്ന രാഹുല്‍ ഗാന്ധി ഹാജി വാരിസ് അലി ഷായുടെ ദര്‍ഗ സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണീ ഫോട്ടോ. ഈ സന്ദര്‍ശനത്തോടെയാണ് അന്ന് രാഹുല്‍ ലോകാസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
വ്യാജ ഫോട്ടോ വൈറൽ
ചിത്രത്തില്‍ ജിതിന്‍ പ്രസാദയുടെ തലയുടെ സ്ഥാനത്ത് പുല്‍വാമ തീവ്രവാദിയായ ആദില്‍ അഹമ്മദ് ദറിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്താണ് ഒരു കൂട്ടര്‍ വ്യാജ പ്രചാരണം നടത്തുന്നത്. വണ്‍സ് എഗൈന്‍ മോദിരാജ് 2019 എന്ന ഗ്രൂപ്പില്‍ പ്രഗ്നേഷ് ജാനി എന്ന അക്കൗണ്ടില്‍ നിന്നാണ് ആദ്യം ഈ വ്യാജ പ്രചാരണത്തിന് തുടക്കമിട്ടത്.
|
പ്രചാരണത്തിനെതിരെ പ്രതിഷേധം
പിന്നീട് ഈ ചിത്രം നിരവധി പേരാല്‍ പങ്കുവെയ്ക്കപ്പെട്ടു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ തീവ്രവാദിയോടൊപ്പം ചേര്‍ത്ത് കെട്ടാനുളള ഇത്തരം ശ്രമങ്ങള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ഇത്തരത്തിലുളള പ്രചാരണം ചിലര്‍ അഴിച്ച് വിടുന്നുണ്ട്.