രമ്യാ ഹരിദാസ് എംപി ജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കണ്ടില്ലേ! ഫേസ്ബുക്കിൽ പ്രചാരണം, സത്യം ഇത്!
ആലത്തൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥികളിലെ താരം ആലത്തൂരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആയിരുന്നു. പാട്ട് പാടിയുളള രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയയും നാട്ടുകാരും പെട്ടെന്നാണ് ഏറ്റെടുത്തത്.
ഇടത് കോട്ടയില്‍ വിജയപ്രതീക്ഷയൊന്നും ഇല്ലാതെ ആയിരുന്നു രമ്യയുടെ പ്രചാരണത്തുടക്കം. എന്നാല്‍ ഇടത് സൈബര്‍ പോരാളികള്‍ രമ്യയുടെ പാട്ട് പാടിയുളള പ്രചാരണത്തിനെതിരെ രംഗത്ത് വന്നത് രമ്യയ്ക്ക് വന്‍ ശ്രദ്ധ നേടിക്കൊടുത്തു. തിരഞ്ഞെടുപ്പില്‍ രമ്യ കൂറ്റന്‍ വിജയം നേടുകയും ചെയ്തു. എംപിയായ ശേഷവും രമ്യ ഹരിദാസിന് എതിരായ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്.
രമ്യയുടെ അട്ടിമറി വിജയം
ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ ആലത്തൂരില്‍ പികെ ബിജുവിനെ വീഴ്ത്തി അട്ടിമറി വിജയമാണ് ഇക്കുറി രമ്യ ഹരിദാസ് സ്വന്തമാക്കിയത്. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ആലത്തൂര്‍ രമ്യയ്ക്ക് നല്കി. രമ്യയുടെ ഈ കൂറ്റന്‍ വിജയത്തിന് ഇടത് സൈബര്‍ പോരാളികള്‍ക്കും ഇടത് നേതാക്കള്‍ക്കും മോശമല്ലാത്ത പങ്കുണ്ട്. പാട്ടുപാടിയുളള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എതിരെ അഴിച്ച് വിട്ട പ്രചാരണം രമ്യയ്ക്ക് നേട്ടമായി വരികയാണ് ഉണ്ടായത്.
വീഴ്ത്തിയത് വൻ മരത്തെ
ആരും അറിയാതെ പോകുമായിരുന്ന രമ്യയെ കേരളം മുഴുവന്‍ അറിഞ്ഞു. പെങ്ങളൂട്ടി എന്ന് വിളിച്ചാണ് കോണ്‍ഗ്രസുകാര്‍ രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആഘോഷിച്ചത്. അതിനിടെ ദീപ നിശാന്ത് രമ്യയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതും എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന് രമ്യയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതുമെല്ലാം മണ്ഡലത്തില്‍ ഇടത് പക്ഷത്തിന് ക്ഷീണമായി. ഫലം മൂന്നാം അങ്കത്തില്‍ പികെ ബിജു എന്ന വന്മരം ആലത്തൂരില്‍ വീണു.
' രമ്യ കാല് പിടിപ്പിക്കുന്നു'
രമ്യ ഹരിദാസ് കേരളത്തില്‍ നിന്നുളള ഏക വനിതാ എംപിയായി ലോക്സഭയിലെത്തി. എംപിയായതിന് ശേഷവും ഇടത് സൈബര്‍ പോരാളികള്‍ രമ്യ ഹരിദാസിനെ വെറുതെ വിടുന്നില്ല. എംപിയായ ശേഷം നാട്ടിലെത്തിയ രമ്യ ഹരിദാസ് മുതിര്‍ന്ന സ്ത്രീകള്‍ അടക്കം ഉളളവരെ കൊണ്ട് കാല് പിടിപ്പിച്ചു എന്നതാണ് പുതിയ പ്രചാരണം. 'കണ്ടില്ലേ രമ്യാ ഹരിദാസ് എംപി പൊതുജനത്തെ കൊണ്ട് കാല് പിടിപ്പിക്കുന്നു' എന്ന തലക്കെട്ടോട് കൂടി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
തമിഴ് നാട്ടിലെ ആചാരം
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എംപിയായ ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കണ്ട് നന്ദി പ്രകടിപ്പിക്കാനായി രമ്യ എത്തിയപ്പോഴുളളതാണീ വീഡിയോ. വീഡിയോയില്‍ സ്ത്രീകള്‍ രമ്യയെ സ്വീകരിക്കുന്നത് താലത്തില്‍ ആരതി ഉഴിഞ്ഞും നെറ്റിയില്‍ കുറി തൊട്ടുമാണ്. തമിഴ് ആചാര പ്രകാരമുളള ഒരു ചടങ്ങാണിത്. ശേഷം താലത്തിലെ വെള്ളം കാല് ചുവട്ടിലൊഴിക്കുന്നതും വീഡിയോയില്‍ കാണാം. ഇതാണ് രമ്യ കാല് പിടിപ്പിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
മറുപടിയുമായി കോൺഗ്രസുകാർ
രമ്യ സ്ത്രീകള്‍ക്ക് ദക്ഷിണ കൊടുക്കാന്‍ ആവശ്യപ്പെടുന്നതും ശേഷം ചിലര്‍ക്ക് ദക്ഷിണ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. തന്നെ വിജയിപ്പിച്ചതിന് രമ്യ നന്ദി പറയുന്നതും വോട്ടര്‍മാരോടെ ചിരിയോടെ ഇടപെടുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങളാണ് രമ്യ ഹരിദാസിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് അനുകൂലികള്‍ രമ്യയ്ക്ക് എതിരെയുളള പ്രചാരണത്തിന് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.
പണി കിട്ടിയത് ഇവർക്ക്
രമ്യയ്ക്ക് ചെയ്യുന്ന അതേ ആചാരണം പാലക്കാട് മുന്‍ എംപിയായ സിപിഎമ്മിലെ എംബി രാജേഷിനും ആലത്തൂരിലെ മുന്‍ എംപി പികെ ബിജുവിനും ചെയ്യുന്നതും ഇരുവരും സന്തോഷത്തോടെ അത് സ്വീകരിക്കുന്നതുമായ വീഡിയോ ആണ് കോണ്‍ഗ്രസ് അനുകൂലികള്‍ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതോടെ രമ്യയുടെ പേരില്‍ പ്രചാരണം നടത്തുന്ന ഇടത് പ്രൊഫൈലുകള്‍ മറുപടി ഇല്ലാതെ വെട്ടിലായിരിക്കുകയാണ്.
ലൈവ് വീഡിയോ കാണാം
രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പങ്ക് വെയ്ക്കപ്പെട്ട ലൈവ് വീഡിയോ കാണാം