കോടിക്കണക്കിന് പണമുണ്ട്, ഞാൻ ലണ്ടനിലേക്ക് പോകുമെന്ന് രാഹുലിന്റെ പ്രസംഗം, സത്യാവസ്ഥ ഇത്!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളിലൊന്നും പഴയത് പോലെ സജീവമല്ല. സാമ്പത്തിക പ്രതിസന്ധി അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോള്‍ വിദേശത്ത് ധ്യാനം കൂടാന്‍ പോവുകയാണ് രാഹുല്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുളള വിദേശ യാത്രകളെ കുറിച്ച് ബിജെപി സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധി സ്ഥിരമായി ലണ്ടനിലേക്ക് താമസം മാറ്റാന്‍ ഒരുങ്ങുകയാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉപയോഗിച്ചാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.
11 സെക്കന്‍ഡ് മാത്രമുളള വീഡിയോ
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. അക്കൂട്ടത്തില്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ 11 സെക്കന്‍ഡ് മാത്രമുളള വീഡിയോ ആണിത്.
ഞാന്‍ ലണ്ടനിലേക്ക് പോകും
ഈ വീഡിയോയില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' ഇവിടെ ഒന്നും ശരിയാകാന്‍ പോകുന്നില്ല. ഞാന്‍ ലണ്ടനിലേക്ക് പോകും. എന്റെ മക്കള്‍ അമേരിക്കയില്‍ പോയി പഠിക്കും. എനിക്ക് ഹിന്ദുസ്ഥാനുമായി ഒരു ബന്ധവും ഇല്ല. എന്റെ കയ്യില്‍ ആയിരണക്കണക്കിന് കോടി പണമുണ്ട്. ഞാനങ്ങ് പോകും''
വ്യാപക പ്രചാരണം
ശ്രീവാസ്തവ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലുമായി ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി ഇന്ത്യ വിടുന്നു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മഹിളാ മോര്‍ച്ച നേതാവും ബിജെപിയുടെ സോഷ്യല്‍ മീഡിയ ചുമതലക്കാരിയുമായ പ്രീതി ഗാന്ധി അടക്കമുളളവര്‍ ഈ വീഡിയോ പ്രചരിപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്.
സത്യാവസ്ഥ എന്താണ്
യഥാര്‍ത്ഥത്തില്‍ താന്‍ ലണ്ടനിലേക്ക് താമസം മാറ്റുകയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞോ? ഇല്ല എന്നതാണ് വാസ്തവം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി മാറ്റിയും എഡിറ്റ് ചെയ്തുമാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി, മെഹുല്‍ ചോസ്കി എന്നിവരെ കുറിച്ചാണ്.
രാഹുൽ പറഞ്ഞത്
രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: '' നീരവ് മോദിയും മെഹുല്‍ ചോസ്കിയും ഒരു പേടിയും കൂടാതെ ഉറങ്ങുകയാണ്. അവര്‍ക്ക് ഒരു പേടിയുമില്ല. ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്കറിയാം. നരേന്ദ്ര മോദിയുടെ സുഹൃത്തായത് കൊണ്ട് തനിക്ക് ലണ്ടനില്‍ പോകാമെന്നും കയ്യില്‍ കോടിക്കണക്കിന് പണമുണ്ടെന്നും ഇതാണ് ഇന്ത്യയുടെ സത്യാവസ്ഥ'' എന്നുമാണ് രാഹുല്‍ പ്രസംഗിച്ചത്.
വളച്ചൊടിച്ച് പ്രചാരണം
ഈ പ്രസംഗമാണ് വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ട് കഴിഞ്ഞിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ ഈ വ്യാജ വീഡിയോ ഷെയര്‍ ചെയ്യുകയുമുണ്ടായി. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകള്‍ പലതവണ വിവാദത്തിലായിട്ടുളളതാണ്.
രാഹുലിന്റെ വിദേശ യാത്രകൾ
ലോക്സഭാ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് യാത്ര നടത്തിയിരുന്നു. അടുത്തിടെ ധ്യാനത്തിനായി രാഹുല്‍ ഇന്തോനേഷ്യയിലേക്കും പോവുകയുണ്ടായി. കോണ്‍ഗ്രസ് കേന്ദ്രത്തിന് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കവേയാണ് രാഹുലിന്റെ വിദേശ യാത്ര. രാഹുലിന്റെ അടിക്കടിയുളള വിദേശ യാത്രകളെ ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.
|
വീഡിയോ കാണാം
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം