ശസ്ത്രക്രിയയ്ക്കിടെ എസ് ജാനകി മരിച്ചതായി പ്രചാരണം! ആദരാജ്ഞലി അർപ്പിച്ച് ആളുകൾ! യാഥാർത്ഥ്യം ഇങ്ങനെ
ചെന്നൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ മുതല്‍ മലയാളത്തില്‍ സലിം കുമാര്‍ വരെ ഉളളവര്‍ സോഷ്യല്‍ മീഡിയയില്‍ പലതവണ 'മരിച്ചവരാണ്'. ഏറ്റവും ഒടുവില്‍ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക എസ് ജാനകിയാണ് ഇര.
എസ് ജാനകിയുടെ ആരോഗ്യനില സംബന്ധിച്ച് പലവിധ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ എസ് ജാനകി മരണപ്പെട്ടു എന്നാണ് പ്രചാരണം. ചിലർ ഗായികയ്ക്ക് ആദരാജ്ഞലി അർപ്പിച്ചും രംഗത്ത് എത്തി. തുടർന്ന് ജാനകിയുടെ കുടുംബവും ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യം അടക്കമുളളരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രതികരിച്ച് മകൻ
ഒരു ശസ്ത്രക്രിയയ്ക്കിടെ എസ് ജാനകി മരണപ്പെട്ടു എന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നത്. ഇതോടെ എസ് ജാനകിയുടെ മകന്‍ മുരളീ കൃഷ്ണ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എസ് ജാനകി മരണപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് മുരളീകൃഷ്ണ വ്യക്തമാക്കി.
ആരോഗ്യനില ഏറെ മെച്ചപ്പെട്ടു
എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയമായതിന് ശേഷം ഇപ്പോള്‍ സുഖം പ്രാപിച്ച് വന്നുകൊണ്ടിരിക്കുകയാണെന്ന് മുരളീകൃഷ്ണ അറിയിച്ചു. ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് പ്രമുഖര്‍ അടക്കം നിരവധി പേര്‍ ജാനകിയുടെ കുടുംബത്തെ ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് മുരളീകൃഷ്ണ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിച്ച് എസ്പിബി
ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യം ജാനകിയെ കുറിച്ചുളള വ്യാജ പ്രചാരണങ്ങളോട് ഫേസ്ബുക്ക് വീഡിയോയില്‍ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. രാവിലെ മുതല്‍ തനിക്ക് ഇരുപതോളം ഫോണ്‍ കോളുകളാണ് ജാനകിയമ്മയുടെ ആരോഗ്യനില സംബന്ധിച്ചുളള ചോദ്യങ്ങളുമായി ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് എസ്പി ബാലസുബ്രഹ്‌മണ്യം പറയുന്നു.
ഇതെന്ത് വിഡ്ഢിത്തരമാണ്
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് അവര്‍ മരണപ്പെട്ടു എന്നാണ്. ഇതെന്ത് വിഡ്ഢിത്തരമാണ് എന്ന് എസ്പിബി ചോദിക്കുന്നു. താന്‍ അവരെ വിളിച്ച് സംസാരിച്ചു. അവര്‍ തികച്ചും ആരോഗ്യത്തോടെയാണിരിക്കുന്നത്. കലയെ ഹൃദയം തുറന്ന് സ്‌നേഹിക്കുന്നവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ കേട്ടാല്‍ ഹൃദയാഘാതം തന്നെ സംഭവിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു.
Recommended Video
ഇനിയും ദീര്‍ഘനാളുകള്‍ ജീവിച്ചിരിക്കട്ടെ
ദയവ് ചെയ്ത് സോഷ്യല്‍ മീഡിയയെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തൂ. ഇത്തരം തമാശകളുണ്ടാക്കാതെയിരിക്കൂ. മോശം കാര്യങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തരുത്. ജാനകിയമ്മ ഇനിയും ദീര്‍ഘനാളുകള്‍ ജീവിച്ചിരിക്കട്ടെ. അവര്‍ സുരക്ഷിതയും ആരോഗ്യവതിയുമാണ്. എന്തിനാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നും എസ്പി ബാലസുബ്രഹ്‌മണ്യം ചോദിക്കുന്നു.
അവര്‍ മൈസൂരിലുണ്ട്
ഗായകന്‍ മനോ, നടന്‍ മനോബാല എന്നിവരും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. താന്‍ അല്‍പം മുമ്പാണ് ജാനകിയമ്മയോട് സംസാരിച്ചത് എന്ന് മനോ ട്വീറ്റ് ചെയ്തു. അവര്‍ മൈസൂരിലാണ് ഉളളത്. ജാനകിയമ്മ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും ദയവ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കൂ എന്നും മനോ ട്വീറ്റില്‍ പറയുന്നു.
ആരോഗ്യനില തൃപ്തികരം
ജാനകിയമ്മ മരണപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് നടന്‍ മനോബാലയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജാനകിയമ്മയ്ക്ക് ഒരു മൈനര്‍ ശസ്ത്രക്രിയയാണ് ചെയ്യേണ്ടി വന്നത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് മനോബാലയുടെ ട്വീറ്റ്. മൈസൂരിലെ ബന്ധുവീട്ടില്‍ കഴിയവേ ജാനകിയമ്മ തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു.
വീണ് പരിക്ക്
പരിക്ക് അത്ര ഗുരുതരമല്ലായിരുന്നു. ഇടുപ്പ് വേദന അധികമായതിനെ തുടര്‍ന്നാണ് മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് മുന്‍പും പല തവണ ജാനകി മരണപ്പെട്ടതായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. 2018ല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഗായകരുടെ സംഘടനയായ സമം പരാതിപ്പെടുകയുണ്ടായി.