എസ് ബി ബാലസുബ്രഹ്മണ്യം അന്തരിച്ചു! വിട പറഞ്ഞത് ഇതിഹാസ ഗായകൻ
ചെന്നൈ: കാത്തിരിപ്പുകളും പ്രാർത്ഥനകളും വിഫലമാക്കി ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം വിട പറഞ്ഞു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൻ എസ്പി ചരൺ, സഹോദരിയും ഗായികയുമായ എസ്പി, ശൈലജ, സംവിധായകൻ ഭാരതി രാജ അടക്കമുളളവർ മരണസമയത്ത് ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
നാല് ദശാബ്ദം നീണ്ട സംഗീത സപര്യയ്ക്കാണ് തിരശ്ശീല വീണിരിക്കുന്നത്. ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഉച്ചയ്ക്ക് 1.04 ന് ആയിരുന്നു മരണം സംഭവിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു.
കൊവിഡ് കാരണം ആശുപത്രിയിൽ
74കാരനായ എസ്പിബിയെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആഗസ്റ്റ് 5ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ നടന്നത്.
ഗുരുതരാവസ്ഥയിൽ
കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായെന്നും എംജിഎം ഹെൽത്ത് കെയറിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ
ആരാധകർ എസ്പിബിയുടെ തിരിച്ച് വരവിന് വേണ്ടി മെഴുകുതിരി പ്രാർത്ഥനകൾ അടക്കം നടത്തി കാത്തിരിക്കവേയാണ് മരണം ആശുപത്രി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രമേഹ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദം ഉയർന്നതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. കൊവിഡ് മുക്തനായെങ്കിലും ഹൃദയവും ശ്വാസകോശവും പ്രവർത്തിച്ചിരുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു.
40000ൽ അധികം ഗാനങ്ങൾ
ഒടുക്കം എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് എസ്പിബി വിട പറഞ്ഞിരിക്കുകയാണ്. 54 വർഷം നീണ്ട സംഗീത ജീവിതത്തിൽ 40000ൽ അധികം ഗാനങ്ങൾ ആണ് എസ്പിബി സംഗീത ലോകത്തിന് സമ്മാനിച്ചത്. മലയാളത്തിലടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ഒറിയ, ആസാമി, പഞ്ചാബി അടക്കം 16 ഇന്ത്യന്‍ ഭാഷകളില്‍ ഗാനങ്ങള്‍ പാടിയിട്ടുണ്ട് എസ്പിബി. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം. ഒരു ദിവസം 21 പാട്ടുകള്‍ പാടിയിട്ടുണ്ട് എസ്പിബി.
ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം
1946 ജൂണ്‍ 4ന് ആന്ധ്ര പ്രദേശിലെ നെല്ലൂരിന് സമീപത്തുളള കൊനെട്ടമ്മ പേട്ട എന്ന സ്ഥലത്താണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. എസ്പി സംബമൂര്‍ത്തി എന്ന ഹരികഥാ കലാകാരന്റെയും മകന്‍. കുട്ടിക്കാലത്ത് തന്നെ കമ്പം സംഗീത്തോട് ആയിരുന്നു. എന്നാല്‍ സംഗീതം ഔദ്യോഗികമായി പഠിച്ചിരുന്നില്ല.
1966ല്‍ സിനിമയിലേക്ക്
മകനെ എഞ്ചിനീയറാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കാലം എസ്പിബിയെ നിയോഗിച്ചത് മറ്റൊന്നിനായിരുന്നു. പാട്ട് മത്സരങ്ങളിലെല്ലാം പാടി സമ്മാനം വാങ്ങിയിരുന്ന എസ്പിബി നിരവധി ഗാനമേള ട്രൂപ്പുകളിലും പാടിയിരുന്നു. 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ ആദ്യമായി പാടിയ എസ്പി ബാലസുബ്രഹ്മണ്യത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.