കടുത്ത നടപടികളിലേക്ക് പ്രതിപക്ഷം, സഭ ബഹിഷ്ക്കരിച്ചു, സമ്മേളനം പൂർണമായും ബഹിഷ്ക്കരിക്കും
ദില്ലി: 8 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയിലും കാര്‍ഷിക ബില്ലുകളിലും പ്രതിഷേധിച്ച് പ്രതിപക്ഷം കടുത്ത നടപടികളിലേക്ക്. ഒറ്റക്കെട്ടായി സഭാ സമ്മേളനം പൂര്‍ണമായും ബഹിഷ്ക്കരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയ രീതിയില്‍ പ്രതിഷേധം അറിയിച്ച പ്രതിപക്ഷം എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!
രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് ആരും തന്നെ സന്തോഷവാന്മാരല്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്ക് പറയാനുളള കേള്‍ക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. രണ്ടോ മൂന്നോ മിനുറ്റുകള്‍ കൊണ്ട് ഒരാള്‍ക്ക് പറയാനുളളത് പറയാന്‍ സാധിക്കില്ലെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
കാര്‍ഷിക രംഗത്ത് സ്വകാര്യ മേഖലയുടെ ഇടപെടല്‍ നിയന്ത്രിക്കാന്‍ പുതിയ ബില്ല് വേണമെന്നും എല്ലാ വിളകള്‍ക്കും സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ ചെയ്തത് പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു നികുതി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് സര്‍ക്കാര്‍ വാശി പിടിക്കരുത്. സഭ കോടിക്കണക്കിന് വരുന്ന ജനത്തെ പ്രതിനിധീകരിക്കുന്നത്. ഒരു ബില്ല് പോലും സെലക്ട് കമ്മിറ്റിയിലോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലോ പോകുന്നില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
ഒരു വിധത്തിലുളള ചര്‍ച്ചയും അനുവദിക്കാതെ ബില്ലുകള്‍ പാസ്സാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത് എന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. തങ്ങളുടെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കണമെന്ന് എച്ച് ഡി ദേവഗൗഡ ആവശ്യപ്പെട്ടു. പ്രതിപക്ഷവും സര്‍ക്കാരും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി സഭയുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ട് പോകണം. സഹകരണത്തിലൂടെ വേണം ജനാധിപത്യം എന്നും ദേവഗൗഡ പ്രതികരിച്ചു.
പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. പുറത്താക്കപ്പെട്ട എംപിമാർ സമരം തുടരുകയാണ്. സിപിഎമ്മിന്റെ എളമരം കരീം, കെകെ രാഗേഷ്, എഎപിയുടെ സഞ്ജയ് സിംഗ്,കോണ്‍ഗ്രസ് എംപിമാരായ റിപുന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്, രാജു സാതവ്, തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രിയാൻ, ഡൊല സെന്‍, എന്നിവരാണ് നടപടിക്ക് വിധേയരായ എംപിമാര്‍