ടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെ
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഗ്നി പരീക്ഷ നാളെ. ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസായ കാര്‍ഷിക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പിന്തുണയ്ക്കുമെന്ന് ബിജെപി കരുതിയ തെലങ്കാനയിലെ ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത് മോദി സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടിയായി.
എങ്കിലും മറ്റു ചില പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രാജ്യസഭയില്‍ ബില്ല് പാസാക്കാമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ഹരിയാനയിലെ ബിജെപി സഖ്യ സര്‍ക്കാരിലും കാര്‍ഷിക ബില്ല് പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായി ഐക്യനീക്കം നടത്താനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....
അത്ര എളുപ്പമല്ല
മൂന്ന് കാര്‍ഷിക ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. ലോക്‌സഭയില്‍ കഴിഞ്ഞദിവസം ബില്ലുകള്‍ പാസായി. ലോക്‌സഭയില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കല്‍ തടസമായില്ല. പക്ഷേ രാജ്യസഭയിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
സഖ്യകക്ഷികളും എതിര്‍ക്കുന്നു
എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിനെ അനുകൂലിക്കുന്നില്ല എന്നതാണ് മോദി സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ശിരോമണി അകാലിദള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. മാത്രമല്ല, ഹരിനായയിലെ ബിജെപിയിലുടെ സഖ്യകക്ഷിയായ ജെജെപിയും എതിര്‍ക്കുന്നു.
ഇവരിലാണ് പ്രതീക്ഷ
രാജ്യസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. എന്‍ഡിഎയ്ക്കുമില്ല ഭൂരിപക്ഷം. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപിയെ സഹായിക്കാന്‍ പ്രാദേശിക കക്ഷികള്‍ രംഗത്തുവരാറുണ്ട്. തെലങ്കാനയിലെ ടിആര്‍എസ്, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷയിലെ ബിജെഡി, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ എന്നിവരാണവര്‍.
ടിആര്‍എസ് എതിര്‍ക്കും
ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പറഞ്ഞു. ഏഴ് അംഗങ്ങളാണ് ടിആര്‍എസിന് രാജ്യസഭയിലുള്ളത്. സമാനമായ നിലപാട് തന്നെ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
122 വോട്ട് വേണം
243 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. 122 അംഗങ്ങളുട പിന്തുണ ലഭിച്ചാല്‍ ബില്ലുകള്‍ പാസാകും. എന്‍ഡിഎക്ക് 105 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തുള്ളത് 100 അംഗങ്ങളാണ്. ഒന്നിലും പെടാത്തവും വേറെയുണ്ട്. ഇവരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.
ബിജെപിക്ക് പ്രതീക്ഷയുള്ള വിവരം
പക്ഷേ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യമുണ്ട്. കൊറോണ കാരണം 10 അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല, മറ്റു 15 അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ പ്രയാസമാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കുമെന്ന് ബിജെപിക്ക് പ്രതീക്ഷയുണ്ട്.
ഇരുപക്ഷവും ഇവര്‍ക്ക് പിന്നാലെ
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യസഭയില്‍ ആറ് അംഗങ്ങളാണുള്ളത്. ടിആര്‍എസിന് ഏഴ് അംഗങ്ങളും. ഇവര്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഒമ്പത് വീതം അംഗങ്ങളുള്ള ബിജെഡിയും എഐഎഡിഎംകെയുമാണ് ബിജെപിയുടെ ബാക്കിയുള്ള പ്രതീക്ഷ.
135 അംഗങ്ങള്‍ പിന്തുണയ്ക്കുമെന്ന് ബിജെപി
135 എംപിമാര്‍ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, എഎപി എന്നിവരെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ എതിര്‍ക്കുമെന്നാണ് കരുതുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും പ്രതിപക്ഷത്തിനൊപ്പം നിന്നാല്‍ ബിജെപി പ്രയാസപ്പെടും.
Recommended Video
ശിവസേന അനുകൂലിക്കും
പ്രതിപക്ഷത്തിനൊപ്പമുള്ള ശിവസേന ബില്ലിനെ അനുകൂലിക്കുമെന്ന് അറിയിച്ചത് ബിജെപിക്ക് ആശ്വാസമാണ്. എന്‍സിപിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്‍സിപിക്ക് നാലും ശിവസേനക്ക് മൂന്നും അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. കര്‍ഷകര്‍ക്ക് നേട്ടമാണ് പുതിയ ബില്ല് എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കര്‍ഷകരുടെ നടുവൊടിക്കുന്നതാണിതെന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം