കര്‍ഷക വായ്പയുടെ കാലാവധി നീട്ടും... പലിശ കുറയ്ക്കും.... രാഹുലിനെ പൂട്ടാന്‍ ബിജെപിയുടെ നീക്കം
ദില്ലി: കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനവും, അതിന് ശേഷം വന്ന നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും വലിയ തലവേദനയായിരിക്കുകയാണ്. 2019ന് മുമ്പ് കര്‍ഷകരെ കൈയ്യിലെടുത്തിട്ടില്ലെങ്കില്‍ അധികാരം കോണ്‍ഗ്രസിന് നല്‍കേണ്ടി വരുമെന്ന് മോദി ഭയപ്പെടുന്നുണ്ട്. ഇതിനായി അദ്ദേഹം സ്വന്തം ക്യാമ്പയിന്‍ ടീമുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന് ബാധ്യതയാവുമെന്നാണ് വിലയിരുത്തല്‍.
ഇത് മറകിടക്കാന്‍ പുതിയ തീരുമാനങ്ങളാണ് മോദി ലക്ഷ്യമിടുന്നത്. അമിത് ഷായോടും ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. രാഹുലിനെ ഇപ്പോഴേ പിടിച്ച് കെട്ടിയില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധിക്കില്ലെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്. ആര്‍എസ്എസും ഇക്കാര്യം ഗൗരവത്തോടെ എടുക്കാന്‍ ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കായി മികച്ച തീരുമാനങ്ങളാണ് മോദി എടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കോണ്‍ഗ്രസിന് ഇത് വെല്ലുവിളി ഉയര്‍ത്തുമോ എന്ന് ഉറപ്പില്ല.
2019ലെ വെല്ലുവിളി
കര്‍ഷകര്‍ വലിയ വെല്ലുവിളിയാണെന്ന് ബിജെപി കരുതുന്നുണ്ട്. വായ്പ എഴുതി തള്ളല്‍ അവര്‍ സ്വീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് ഏറ്റവും നേട്ടമായതും ഇത് തന്നെയാണ്. കര്‍ഷകരെ നേരിട്ട് കാണാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മോദിയും അമിത് ഷായും വായ്പ എഴുതി തള്ളുന്നതിനോട് യോജിപ്പില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വായ്പ എഴുതി തള്ളില്ലെന്നും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് മോദി സൂചിപ്പിച്ചു.
ബിജെപി ഭയപ്പെടുന്നത്
വായ്പ എഴുതി തള്ളുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നാണ് ബിജെപി ഭയപ്പെടുന്നത്. കേന്ദ്ര ബജറ്റ് നടക്കാനിരിക്കെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തേണ്ട അവസ്ഥയായിരിക്കും ഇതുണ്ടാക്കുക. ഇതിന് പുറമേ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും അവതാളത്തിലാകും. നീതി ആയോഗ് നിര്‍ദേശിച്ചിരിക്കുന്നതും വായ്പ എഴുതി തള്ളേണ്ടെന്നാണ്. വരുന്ന ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും തീരുമാനമുണ്ട്.
രാഹുല്‍ കനത്ത വെല്ലുവിളി
രാഹുല്‍ ഗാന്ധി കനത്ത വെല്ലുവിളിയാണെന്ന് ബിജെപി വിലയിരുത്തുന്നു. അദ്ദേഹം ഓരോ ദിവസവും കര്‍ഷക പ്രശ്‌നങ്ങളെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നേരെ കൊണ്ടുവരികയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളും ഫലം കണ്ടിട്ടില്ല. രാഹുല്‍ എല്ലാ വേദിയിലും കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം ഉന്നയിക്കുന്നുണ്ട്. യുപി, മഹാരാഷ്ട്ര, ഹരിയാന, എന്നിവിടങ്ങളില്‍ കര്‍ഷക രോഷം ശക്തമാണ്. ഈ സംസ്ഥാനങ്ങള്‍ നിലവില്‍ ബിജെപി ഭരിക്കുന്നവയാണ്. ഇവര്‍ കോണ്‍ഗ്രസിനൊപ്പം പോകുമെന്നാണ് ബിജെപി ഭയപ്പെടുന്നത്.
പ്രത്യേക ഇന്‍സെന്റീവുകള്‍
കര്‍ഷകര്‍ക്കായി പ്രത്യേക ഇന്‍സെന്റീവുകളാണ് മോദി സര്‍ക്കാര്‍ ആദ്യ പ്രഖ്യാപിക്കുക. ഇതിന് പുറമേ വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ബിജെപി കര്‍ഷകരുടെ ദുരിതത്തില്‍ തങ്ങളുടേതായി പദ്ധതികള്‍ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി കോണ്‍ഗ്രസിനെ പ്രതിരോധിക്കാനാവുമെന്നാണ് കണക്ക് കൂട്ടുന്നത്. അതേസമയം കേന്ദ്ര മന്ത്രിമാരെല്ലാം രാഹുലിന്റെ പ്രചാരണത്തില്‍ ആശങ്കയിലാണ്. ഇവര്‍ മോദിയെ കണ്ട് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ സ്വന്തം മണ്ഡലങ്ങളില്‍ പോലും പോകാനാവാത്ത അവസ്ഥയാണുള്ളത്.
കാര്‍ഷിക മന്ത്രാലയത്തിന്റെ നീക്കങ്ങള്‍
കാര്‍ഷിക മന്ത്രാലയം കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും വായ്പ എഴുതി തള്ളിയതിലൂടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ബിജെപിയുടെ ആദ്യ തീരുമാനം. കര്‍ഷകരുടെ സംരക്ഷണത്തിനായുള്ള പദ്ധതികളാണ് കേന്ദ്രം ഒരുക്കുന്നത്. കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിംഗും ഗജേന്ദ്ര ഷെഖാവത്തും ഇക്കാര്യത്തില്‍ കൂടിക്കാഴ്ച്ച നടത്തി കഴിഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് കര്‍ഷക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പറയുന്നത്.
കര്‍ഷകര്‍ക്ക് ആശ്വാസം
കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടാനാണ് മോദിയുടെ തീരുമാനം. പലിശയടക്കമുള്ള വായ്പയുടെ കാലാവധിയും നീട്ടും. നിലവില്‍ ഇത് 12 മാസം മുതല്‍ 36 മാസം വരെയാണ്. സാധാരണ വാങ്ങിയ തുകയുടെ പലിശ രണ്ട് വര്‍ഷത്തിനുള്ളില്‍ അടച്ച് തീര്‍ക്കണമെന്നാണ് കേന്ദ്ര നയം വാങ്ങിയ തുക മൂന്നാമത്തെ കൊല്ലത്തിനുള്ളില്‍ തീര്‍ക്കുകയും വേണം. എന്നാല്‍ ഈ രീതി പൊളിച്ച് മാറ്റാനാണ് തീരുമാനം. വായ്പ അടവ് കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസിന് തിരിച്ചടിയാവുമോ?
വായ്പ പരിധി ഉയര്‍ത്തുന്ന രീതിയും മോദി സര്‍ക്കാര്‍ പരീക്ഷിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനെ കേന്ദ്ര മന്ത്രിമാര്‍ എതിര്‍ക്കുന്നുണ്ട്. സര്‍ക്കാരിന് കൂടുതല്‍ ബാധ്യത ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഓരോ ഏക്കര്‍ കൃഷി ഭൂമിക്കും സബ്‌സിഡി ഏര്‍പ്പെടുത്തുന്ന സംവിധാനവും ചില മന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ബിജെപി മുന്നോട്ട് വെച്ച് പദ്ധതികളെല്ലാം മികച്ചതാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല. കര്‍ഷകര്‍ക്ക് പെട്ടെന്നുള്ള നേട്ടമാണ് വേണ്ടത്. അതുകൊണ്ട് ബിജെപിയുടെ പദ്ധതികളൊന്നും കോണ്‍ഗ്രസിന് തിരിച്ചടിയാവില്ല. പകരം ബിജെപിക്ക് തന്നെ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും.
ചീത്തപ്പേര് മാറ്റാൻ അമ്മ, ആക്രമിക്കപ്പെട്ട നടിയെ താരസംഘടനയിലേക്ക് അടുപ്പിക്കാൻ നീക്കം
രാഹുല്‍ ഗാന്ധി ബംഗാളിലേക്ക്..... തൃണമൂലുമായി സഖ്യമില്ല.... ബിജെപിയെ വീഴ്ത്താന്‍ നീക്കങ്ങള്‍