ഭരണകൂടത്തെ വിറപ്പിച്ച് ദില്ലിയിൽ ചെങ്കൊടിയേന്തി കർഷക റാലി.. നയംമാറ്റം, അല്ലെങ്കിൽ സർക്കാർ മാറ്റം
ദില്ലി: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷക റാലിക്ക് ശേഷം ദില്ലിയെ ചുവപ്പിച്ച് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ് രാജ്യത്ത് ഉയര്‍ന്ന് വരുന്ന കര്‍ഷക സമരങ്ങള്‍. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാര്‍ലമെന്റിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
മൂന്ന് ലക്ഷത്തോളം പേരാണ് റാലില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ രാംലീല മൈതാനിയില്‍ നിന്നും ആരംഭിച്ച കര്‍ഷക റാലി വൈകിട്ട് പാര്‍ലമെന്റിന് മുന്നില്‍ പൊതുയോഗത്തോടെ സമാപിച്ചു. കിസാന്‍ സഭ, സിഐടിയു, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവ സംയുക്തമായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നുകില്‍ നയംമാറ്റം, അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം എന്ന മുദ്രാവാക്യമാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി ഉയര്‍ത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ലക്ഷങ്ങള്‍ അണി നിരന്ന റാലിയില്‍ മോദി സര്‍ക്കാരിനെതിരെ പല ഭാഷകളിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയില്‍ ചെങ്കൊടിക്ക് കീഴില്‍ അണി നിരന്നത്.
തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക, മിനിമം വേതനം പതിനെട്ടായിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുപ്പതോളം നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ റാലിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തി. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, തപാല്‍, ടെലികോം ജീവനക്കാര്‍ എന്നിവരും റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications