കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണ്; സമരക്കാർക്കെതിരായ ആക്രമണത്തെ പോലീസ് പ്രോത്സാഹിക്കുകയാണെന്ന് സംഘടനകൾ
ദില്ലി; വിവാദ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ച് നിര്‍ത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി സംയുക്ത കിസാൻ മോർച്ച. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി ചർച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങൾ പരിഹാരിക്കാനാണ് കർഷകർ ദില്ലി വരെ എത്തിയതെന്നും ചർച്ചയ്ക്കുള്ള വാതിലുകൾ കർഷകർ കൊട്ടിയടക്കില്ലെന്നും സംഘടന വ്യക്തമാക്കി. അതേസമയം നിയമം പിൻവലിക്കാതെ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്ന് സംഘടന വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ ശനിയാഴ്ച 'സദ്ഭവന ദിവസ്' ആചരിച്ചിരുന്നു. ഒരു ദിവസത്തെ ഉപവാസം ആചരിക്കുന്നതിനിടെ, സമാധാനപരമായി തന്നെ ഈ പോരാട്ടം നയിക്കാനാണ് തങ്ങൾ പ്രതിജ്ഞയെടുത്തതെന്നും സംഘടന വ്യക്തമാക്കി.മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാന, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കർഷകർ 'സദ്ഭവാന ദിവസ്' ആചരിച്ചത്. മുംബൈ, താനെ, പൂനെ, അഹമ്മദ്‌നഗർ, നന്ദൂർബാർ, സതാര, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളിൽ പ്രകടനങ്ങളും കർഷകർ നടത്തിയിരുന്നു.
അതേസമയം സുരക്ഷാ സേനയെ നിയമവിരുദ്ധമായി ഉപയോഗിച്ചുകൊണ്ട് സമരത്തെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ വിവിധ ആക്രമണങ്ങളെ പോലീസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാണ്. പോലീസും ബിജെപി ഗുണ്ടകളും തുടർച്ചയായി നടത്തുന്ന അക്രമങ്ങൾ സമരത്തോടുള്ള സർക്കാരിന്റെ ഭയമാണ് വ്യക്തമാക്കുന്നത്.
പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് മാധ്യമപ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമാധാനപരമായ എല്ലാ പ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയാണ്. കർഷക പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് ആക്രമണത്തെയുംതങ്ങൾ അപലപിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.
കർഷക പ്രക്ഷോഭം; കൂടുതൽ മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണം, ഇതുവരെ 84 പേർ അറസ്റ്റിൽ
ചെങ്കോട്ട പ്രക്ഷോഭത്തിനിടെ 100 കർഷകരെ കാണാതായെന്ന് എൻജിഒ: അവകാശവാദവുമായി മനുഷ്യാവകാശ സംഘടനയും