'ട്രാക്ടറുമായി പട്ടാളത്തെ പോലെ നീങ്ങുകയാണ് കർഷകർ, പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; മനോഹർലാൽ ഖട്ടർ
ഡൽഹി: കർഷകർ ഹരിയാനയിലേക്ക് കടക്കാതിരിക്കാൻ അതിർത്തിയിൽ കാവൽ ശക്തമാക്കി ഹരിയാന പോലീസ്. ഇന്ന് വൈകീട്ട് കേന്ദ്രസർക്കാരുമായി കർഷക നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ചർച്ച പരാജയപ്പെട്ടാൽ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് തുടരാന്‍ ഇന്നും ശ്രമം നടത്തും. ഈ സാഹചര്യത്തിലാണ് കർഷകരെ തടയാനുള്ള നീക്കങ്ങൾ പോലീസ് ശക്തമാക്കിയിരിക്കുന്നത്.
അതേസമയം കർഷകർക്കെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രംഗത്തെത്തി. കർഷകർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയാണെന്നും സൈന്യത്തെ പോലെയാണ് നീങ്ങുന്നതെന്നും ഖട്ടർ കുറ്റപ്പെടുത്തി. 'ഡൽഹിയിലേക്ക് പോകാൻ എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ട്. എങ്കിലും കർഷകരുടെ രീതി സംശയാസ്പദമാണ്. പ്രതിഷേധക്കാർ എങ്ങനെയാണ് ഡൽഹി അതിർത്തി ഉപരോധിച്ചതെന്നും ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധം കാരണം ജനങ്ങൾ എങ്ങനെ ബുദ്ധിമുട്ടിയെന്നും നേരത്തേ കണ്ടതാണ്. കർഷകർ ജെസിബിയും ട്രാക്ടറും ഒരു വർഷത്തേക്കുള്ള റേഷനുമൊക്കെയായി വന്ന് ഒരു സൈന്യത്തെ പോലെ ആക്രമിക്കാൻ വരികയാണ്. ഇത്. ട്രാക്ടർ ഒരു ഗതാഗത മാർഗ്ഗമല്ല. പൊതുഗതാഗത സംവിധാനത്തിലൂടെ അവർക്ക് ഡൽഹിയിലേക്ക് പോകാം. ട്രെയിൻ, ബസ് എന്നിവയൊക്കെ തിരഞ്ഞെടുക്കാം. ട്രാക്ടർ കാർഷിക ഉപയോഗത്തിനുള്ളതാണ്,അവർ ചർച്ച നടത്താൻ തയ്യാറാവട്ടെ', ഖട്ടർ പറഞ്ഞു.

രാംമന്ദിർ ഉദ്ഘാടനത്തോടെ പ്രധാനമന്ത്രിയുടെ ഗ്രാഫ് ഉയർന്നെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നുമുള്ള കർഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാലിന്റെ പ്രതികരണം സമരത്തിന് പിന്നിലെ കൃത്യമായ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നതാണെന്നും ഖട്ടർ കുറ്റപ്പെടുത്തി. ' ഇങ്ങനെയൊരു വലിയ സമരം നടന്നത് കൊണ്ട് മോദിയെ ജനങ്ങൾ പിന്തുണയ്ക്കാതിരിക്കുമോ? ചെങ്കോട്ടയിൽ കഴിഞ്ഞ തവണ സമരം നടന്നിട്ട് എന്ത് സംഭവിച്ചു. പ്രതിഷേധക്കാർ കാരണം സംസ്ഥാനത്തിൻ്റെ ക്രമസമാധാന നിലയ്ക്ക് തടസ്സമില്ലെന്ന് ഹരിയാന സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ ട്രെയിൻ തടഞ്ഞ് കർഷകർ;
കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പഞ്ചാബിൽ ട്രെയിൻ തടഞ്ഞ് സമരക്കാർ. പഞ്ചാബ്-ഹരിയാന ബോർഡറിൽ രാജ്പപുരെ റെയിൽവെ ജങ്ഷനിൽ 200 ഓളം കർഷകരാണ് ട്രെയിൻ തടഞ്ഞത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെയാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ പഞ്ചാബ്-ഡൽഹി റെയിൽവേ ലൈനിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
അതിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘര്‍ഷം രൂപപ്പെട്ട സാഹചര്യത്തില്‍ അതിർത്തിയിൽ പോലീസ് ജാഗ്രത പുലർത്തുകയാണ്. ഇന്ന് വൈകീട്ട് കേന്ദ്രമന്ത്രിമാരും കർഷക നേതാക്കളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ചർച്ച പരാജയപ്പെടുകയാണെങ്കിൽ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.












Click it and Unblock the Notifications