'സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല', കർഷകരുടെ ഭാരത് ബന്ദ് രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ
ദില്ലി: വിവാദ കാര്‍ഷിക നിയമത്തിന് എതിരെ രാജ്യത്തെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ചൊവ്വാഴ്ച. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ഭാരത് ബന്ദ് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ 11 ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ഇതിനകം കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തളളി. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകരുടെ തീരുമാനം.
ഭാരത് ബന്ദിലൂടെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികൈത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അതുകൊണ്ടാണ് ഭാരത് ബന്ദ് രാവിലെ 11 മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചത്. ആ സമയത്തേക്ക് ആളുകള്‍ക്ക് ഓഫീസുകളിലേക്കും മറ്റും എത്താനാകും. ഓഫീസുകളിലെ പ്രവര്‍ത്തി സമയം അവസാനിക്കുന്ന വൈകിട്ട് 3 മണി വരെ ആയിരിക്കും ഭാരത് ബന്ദ് എന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ഭാരത് ബന്ദിന്റെ ഭാഗമായി റോഡ് തടയല്‍ അടക്കമുളളവ ഉണ്ടായേക്കും. ഗതാഗതവും ബാങ്കിംഗും അടക്കം തടസ്സപ്പെട്ടേക്കും. അതേസമയം ആംബുലന്‍സുകള്‍, വിവാഹ യാത്രകള്‍ അടക്കമുളളവ തടയില്ല. തങ്ങളുടെ എതിര്‍പ്പ് പ്രതീകാത്മകമായി രേഖപ്പെടുത്തുക എന്നത് മാത്രമാണ് ഭാരത് ബന്ദിലൂടെ ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളോട് തങ്ങള്‍ യോജിക്കുന്നില്ല എന്നതാണ് വ്യക്തമാക്കാനുദ്ദേശിക്കുന്നത് എന്നും രാകേഷ് തികൈത് വ്യക്തമാക്കി. ഇടത് പാര്‍ട്ടികള്‍, എന്‍സിപി, കോണ്‍ഗ്രസ്, ജെഡിയു അടക്കമുളള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരുമായുളള കേന്ദ്രത്തിന്റെ അടുത്ത ഘട്ട ചർച്ച ബുധനാഴ്ച നടക്കാനിരിക്കുകയാണ്.