പാർലമെൻറ് ഉപരോധം മാറ്റിവെച്ച് കര്‍ഷകര്‍; ആക്രമ സംഭവങ്ങളില്‍ 37 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്
ദില്ലി: ബഡ്ജറ്റ് ദിനമായ ഫെബ്രുവരി ഒന്നിലെ പാര്‍ലമെന്‍റ് മാര്‍ച്ചും ഉപരോധവും മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് ഉപരോദം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. അതേസമയം, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ മേധാ പട്ക്കര്‍ ഉള്‍പ്പടേയുള്ള 37 കര്‍ഷക നേതാക്കള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. മേധാ പട്കറിന് പുറമെ യോഗേന്ദ്ര യാദവ്, ഡോ.ദർശൻപാൽ, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിങ്, ഗുർനാം സിങ് ചദൂനി, തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനും പ്രതിപ്പട്ടികയില്‍ ഉണ്ട്. ഇയാള്‍ മരിച്ചത് വെടിയേറ്റിട്ടില്ലെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായെന്നും യുപി പൊലീസ് അറിയിച്ചു. ഇരുന്നൂറോളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Recommended Video
അതേസമയം, കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് സംഘടനകള്‍ കര്‍ഷക സമരത്തില്‍ നിന്നും പിന്‍വാങ്ങി. സമരത്തിന്‍റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്നും സര്‍ദാര്‍ വി എം സിംഗിന്‍റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.