ദില്ലി ചലോ, ആയിരക്കണക്കിന് കർഷകർ ദില്ലിയിലേക്ക്, പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും
ദില്ലി: കാര്‍ഷിക നിയമം ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുളള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിവസവും തുടരുന്നു. ദില്ലി-ഹരിയാന അതിർത്തി സംഘർഷഭരിതം. കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുതൽ പോലീസ് തുടർച്ചയായി കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയാണ്.
കർഷക സമരത്തിനിടെ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍പതിനായിരത്തോളം കര്‍ഷകരാണ് പഞ്ചാബ്, ഹരിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ദില്ലിയിലേക്ക് കടക്കാനുളള കര്‍ഷകരുടെ ശ്രമങ്ങളെ ശക്തമായാണ് പോലീസിനേയും കേന്ദ്ര സേനയേയും അടക്കം ഇറക്കി സര്‍ക്കാര്‍ തടയാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് കടക്കാനുളള കര്‍ഷകരുടെ ശ്രമത്തെ പോലീസ് ചെറുത്തിരുന്നു. രാത്രി പാനിപ്പത്തില്‍ തങ്ങിയ കര്‍ഷകരുടെ സംഘം രാവിലെ യാത്ര പുനരാരംഭിച്ചു. രാത്രി വൈകിയും പോലീസ് കര്‍ഷകരുമായി ഏറ്റുമുട്ടി. രാത്രി 11 മണിയോടെ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട്.
Recommended Video
5 ദേശീയ പാതകളിലൂടെ ദില്ലിയിലേക്ക് കടക്കാനാണ് കര്‍ഷകരുടെ ശ്രമം. ബാരിക്കേഡുകളും മുള്ളുവേലികളും ക്രോണ്‍ക്രീറ്റ് സ്ലാബുകളും അടക്കം നിരത്തിയാണ് കര്‍ഷകരുടെ യാത്ര തടയാന്‍ പോലീസ് ശ്രമിക്കുന്നത്. ദില്ലി ചലോ മാര്‍ച്ചില്‍ നിന്നും പിന്തിരിയണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്തിരിയില്ലെന്നും ദില്ലിയിലെത്തി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക തന്നെ ചെയ്യും എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. കർഷക മാർച്ച് തുടരുന്ന പശ്ചാത്തലത്തിൽ കർണാൽ ദേശീയ പാത അടച്ചു.
കസ്റ്റഡിയിൽ എടുക്കുന്ന കർഷകരെ പാർപ്പിക്കാൻ താൽക്കാലിക ജയിലുകൾ സജ്ജമാക്കാനുളള നീക്കമാണ് പോലീസ് നടത്തുന്നത്. 9 സ്റ്റേഡിയങ്ങൾ വിട്ട് കിട്ടാൻ പോലീസ് അനുമതി നേടി. എന്നാൽ പോലീസ് നീക്കത്തിന് തിരിച്ചടി നൽകിക്കൊണ്ട് ദില്ലി സർക്കാർ അനുമതി നിഷേധിച്ചു. കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരാനായി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദില്ലി ജന്തർമന്ദർ പരിസരിത്തും പോലീസ് സുരക്ഷ ശക്തമാക്കി. കർഷകർ കൂട്ടങ്ങളായി എത്താനുളള സാധ്യത കണക്കിലെടുത്ത് റോഡുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.