അമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരും
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കര്‍ഷക നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക നേതാക്കള്‍ പിന്മാറി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ നിലപാടില്‍ കര്‍ഷക നേതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഷകര്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. 13 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഒരിക്കലും എതിരല്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനില്‍ക്കുകയായിരുന്നു.
അതേസമയം, ചില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ ഭേദഗതികള്‍ എന്താണെന്ന് കര്‍ഷകര്‍ക്ക് എഴുതി നല്‍കാമെന്ന് അമിത് ഷാ അറിയിച്ചത്. അഞ്ച് ഉറപ്പുകള്‍ എഴുതിനല്‍കാം, അതില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ അഥവാ മണ്ടികള്‍ ഇല്ലാതാകില്ല, താങ്ങുവില ഇല്ലാതാകില്ല എന്നീ ഉറപ്പുകളെല്ലാം സര്‍ക്കാര്‍ ഉന്നത തലത്തില്‍ നിന്ന് എഴുതി നല്‍കാമെന്നാണ് അമിത് ഷാ അറിയിച്ചത്.
എന്നാല്‍ ഈ ഉറപ്പുകളെല്ലാം ഇതിന്റെ മുമ്പുള്ള യോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കുമോ ഇല്ലയോ എന്നുള്ള കാര്യമാണ് പ്രധാനമായും അറിയേണ്ടതെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും സര്‍ക്കാരിന് നല്‍കാനായില്ല. ഈ സാഹചര്യത്തില്‍ നാളെ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തെ പവാര്‍ പിന്തുണച്ചു, കത്തുമായി ബിജെപി, സമ്മതിച്ച് എന്‍സിപി നേതാവ്!!
ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത; വാക്‌സിനുകള്‍ക്ക് ആഴ്ചകൾക്കുള്ളിൽ അനുമതി, ആദ്യ ഘട്ടത്തില്‍ 30 കോടി പേർക്ക്
ഗാന്ധി കുടുംബം ഒന്നുമല്ല, രാഹുല്‍ ഭരിക്കാനായി ജനിച്ചവനാണെന്ന് കരുതുന്നു, തുറന്നടിച്ച് വിമത നേതാവ്!!