കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; സമരം ഇനി ശക്തി പ്രാപിക്കും, ട്രെയിൻ തടയുമെന്ന് മുന്നറിയിപ്പ്
ദില്ലി: കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച സമരം ശക്തി പ്രാപിക്കുന്നു. ഡിസബംര്‍ പത്തിനുള്ളില്‍ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ നിയമം പിന്‍വലിക്കാനുള്ള യാതൊരു നടപടികളും ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ തീവണ്ടി തടയുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ തീവണ്ടി മുഴുവന്‍ തടയാന്‍ ട്രാക്കുകളിലേക്ക് ഇറങ്ങാനാണ് കര്‍ഷകരുടെ യോഗം തീരുമാനിച്ചത്. സംയുക്ത കിസാന്‍ മഞ്ച് തീവണ്ടി തടയലിന്റെ പ്രഖ്യാപനം നടത്തുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തങ്ങള്‍ മുന്നോട്ടുവച്ച 15 ആവശ്യങ്ങളില്‍ 12ഉം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നു. കര്‍ഷക നിയമം ശരിയായ രീതിയിലുള്ളതല്ലയെന്നതിന്റെ അര്‍ത്ഥമാണിത്. പിന്നെ എന്തുകൊണ്ടാണ് നിയമം പിന്‍വലിക്കാത്തത്. താങ്ങുവില സംബന്ധിച്ച് ഒരു നിയമം വേണമെന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ അവര്‍ ഓര്‍ഡിനിന്‍സിലൂടെ മൂന്ന് നിയമങ്ങള്‍ പാസാക്കി. അത് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ഇതിനിടെ., കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി നിരവധി പേരാണ് രംഗത്തെത്തുന്നത്. കൂടാതെ സമരമുഖത്ത് പിന്തുണ നല്‍കാന്‍ വ്യായാമ കേന്ദ്രം ആരംഭിച്ചിരിക്കുകയാണ് ഒരു കൂട്ടം കായികതാരങ്ങള്‍. പഞ്ചാബിലെ കബഡി, ഭാരോദ്വഹന താരങ്ങളാണ് ദില്ലി അതിര്‍ത്തിയില്‍ ചെറിയ വ്യായാമ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, കാര്‍ഷക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടന നേതാക്കള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിയമം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കാര്‍ഷിക സംഘടനകള്‍ അറിയിച്ചത്. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം പിന്‍വലിക്കുന്നതിന് അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതിന് പിന്നാലെ സിംഘുവില്‍ ചേര്‍ന്ന സമര സമിതി യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ തള്ളിയത്.