ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!
മുംബൈ: സാധാരണക്കാരന്‍ മുഷ്ടി ചുരുട്ടി, മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയാല്‍ തകരാത്ത ഒരു കോട്ടയും ലോകത്തിന്ന് വരെ ഒരു ഭരണാധികാരിയും പണിതിട്ടില്ല. മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അര ലക്ഷത്തോളം കര്‍ഷകര്‍ ചെങ്കൊടിയേന്തി, തൊണ്ട പൊട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ എത്ര വലിയ അധികാര കൊത്തളങ്ങളുടേയും ചുമരുകളെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്നവ തന്നെയാണ്.
ഫോബ്‌സിന്റെ കണക്ക് പ്രകാരം 121 ശതകോടീശ്വരന്മാരുള്ള നാട്ടില്‍, 2.6 ലക്ഷം കോടി രൂപ സമ്പാദ്യമുള്ള മുകേഷ് അംബാനിയുടെ നാട്ടിലാണ് മെലിഞ്ഞ് എല്ലുന്തിയ കര്‍ഷകര്‍, പൊള്ളുന്ന വെയിലില്‍, ചെരുപ്പിടാത്ത കാലില്‍ ചോര പൊടിഞ്ഞ് ഭരണകൂടത്തോട് പട്ടിണിയുടെ, നട്ടദാരിദ്രത്തിന്റെ ചോദ്യങ്ങളുയര്‍ത്തി മാര്‍ച്ച് ചെയ്യുന്നത്. ഇനിയും ആത്മഹത്യ ചെയ്യാനില്ലെന്നും പൊരുതുമെന്നും തീരുമാനിച്ചാണ് പതിനായിരണക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. ഫട്‌നാവിസ് സര്‍ക്കാരിന്റെ പോലീസ് സേന പോരാതെ വരും ഈ ചുവപ്പ് കൊടുങ്കാറ്റിനെ ലക്ഷ്യം കാണുന്നതില്‍ നിന്നും തടയാന്‍.
ചോര പൊടിയുന്ന സഹനയാത്ര
നാസികില്‍ നിന്നും മുംബൈയിലേക്കുള്ള നീണ്ട കിലോമീറ്ററുകള്‍ ആറ് ദിവസങ്ങളായി ചുവപ്പ് പൊതിഞ്ഞിരിക്കുകയാണ്. കര്‍ഷകന്റെ ശവപ്പറമ്പായി മാറിയ മഹാരാഷ്ട്രയിലെ പാടങ്ങളില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് മുംബൈ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നു. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ പുല്ലുവില പോലും കൊടുക്കാതെ അരികിലേക്ക് മാറ്റി നിര്‍ത്തിയ പതിനായിരക്കണക്കിന് കര്‍ഷകരാണ് ചെങ്കൊടിക്ക് കീഴില്‍ അണി നിരന്നിരിക്കുന്നത്. സ്വപ്‌നം കാണല്‍ പോലും ആഢംബരമായിത്തീര്‍ന്ന ഒരു ജനതയാണവര്‍. പ്രകൃതിയും സര്‍ക്കാരും ഒരു പോലെ ചതിച്ചപ്പോള്‍ സ്വന്തമായി ലക്ഷങ്ങളുടെ കടക്കെണി മാത്രം ബാക്കിയായവര്‍.
പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്
കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയില്‍ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിട്ട് തന്നെ വർഷങ്ങളായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായിരം ആണ്. കൃഷി നശിച്ച് കടം വന്ന് മൂക്കറ്റം മൂടുമ്പോള്‍ ഒരു തുണ്ട് കയറല്ലാതെ അവന് മുന്നില്‍ മറ്റ് വഴികളില്ല. കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ ഒന്നും അവരിലേക്ക് എത്തുന്നില്ല. ഇനിയും ഇത് സഹിക്കാന്‍ തയ്യാറല്ലെന്നും തങ്ങള്‍ക്കും മനുഷ്യനെ പോലെ ജീവിക്കണമെന്നും പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ ഈ ഐതിഹാസികമായ സമരത്തിലേക്ക് അണിചേര്‍ന്നിരിക്കുന്നത്. പതിനായിരത്തില്‍ തുടങ്ങിയ മാര്‍ച്ച് മുംബൈയിലെത്താറാവുമ്പോള്‍ ലക്ഷത്തിലെത്തി നില്‍ക്കുന്നു.
പോലീസ് സേനയ്ക്ക് നിർദേശം
ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍. നാസിക്കില്‍ നിന്നും മുംബൈ വരെ 200 കിലോമീറ്റര്‍ സഞ്ചരിച്ച് കര്‍ഷകറാലി മഹാരാഷ്ട്ര നിയമസഭയ്ക്ക് മുന്നിലെത്തും. സര്‍ക്കാര്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എങ്കില്‍ നിയമസഭ വളഞ്ഞ് അനിശ്ചിതകാല സമരം നടത്താനാണ് അഖില ഭാരതീയ കിസാന്‍ സഭയുടെ തീരുമാനം. കര്‍ഷക മാര്‍ച്ചിനെ നിയമസഭയുടെ പരിസരത്തേക്ക് അടുപ്പിക്കരുത് എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പോലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സർക്കാർ ചർച്ചയ്ക്ക് വിളിച്ചു
വന്‍ റാലിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുംബൈ-താനെ അതിര്‍ത്തിയില്‍ എത്തിയ മാര്‍ച്ച് കെജെ സോമയ്യ മൈതാനത്തേക്കാണ് നിലവില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ഷക സമരം ദേശീയ തലത്തില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമരനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ മാധ്യമങ്ങള്‍ പാടെ അവഗണിച്ചിരുന്നു കര്‍ഷക മാര്‍ച്ചിനെ. എന്നാല്‍ സോഷ്യല്‍ മീഡിയ ഈ കര്‍ഷക സമരത്തെ ഏറ്റെടുത്തതോടെ പ്രമുഖ മാധ്യമങ്ങള്‍ക്കും വാര്‍ത്ത നല്‍കേണ്ടതായും ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതായും വന്നു. അപ്പോഴും നേതൃസ്ഥാനത്ത് ഇടതുപക്ഷമാണ് എന്ന് പറയാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു വാര്‍ത്തകളും ചര്‍ച്ചകളും.
കർഷകരുടെ ആവശ്യങ്ങൾ
മാര്‍ച്ചിന് പിന്തുണയുമായി സിപിഐ, പെസന്റ് ആന്‍സ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, ശിവസേന എന്നീ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസും കര്‍ഷക മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ മലയാളി വിജു കൃഷ്ണന്‍ അടക്കമുള്ളവരാണ് കര്‍ഷകരെ മുംബൈയിലേക്ക് നയിക്കുന്നത്. വനാവകാശ നിയമം നടപ്പിലാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക, കാര്‍ഷിക പെന്‍ഷന്‍ സമയാനുസൃതമായി വര്‍ധിപ്പിക്കുക, റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നപരിഹാരം തുടങ്ങിയവയാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍.
എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ ദിലീപിന്റെ നീക്കം! ഹൈക്കോടതിയിൽ ഹർജി