ബിജെപിക്കെതിരെ അവിശ്വാസവുമായി കര്‍ഷകരുടെ മാര്‍ച്ച്... ഇത് സാംപിള്‍... ശരിക്കുള്ളത് പിന്നീട് വരും
ദില്ലി: നിര്‍ണായകമായ അവിശ്വാസ പ്രമേയം മോദി സര്‍ക്കാര്‍ ഈസിയായി തന്നെ ജയിച്ചിരിക്കുകയാണ്. പക്ഷേ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കണ്ട് ചിരിച്ചത് പോലെയാവില്ല ഇനി കാര്യങ്ങള്‍. കര്‍ഷകര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. കര്‍ഷകര്‍ക്കായി എന്തൊക്കെയോ ചെയ്തെന്ന് വീരവാദം നടത്തുന്ന മോദി സര്‍ക്കാര്‍ സത്യത്തില്‍ എന്താണ് ചെയ്തതെന്ന് മാത്രം വ്യക്തമല്ല. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനിടെ കര്‍ഷകരും സര്‍ക്കാരിനെതിരെ ഇതേ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ദില്ലിയിലേക്ക് ഗംഭീരന്‍ മാര്‍ച്ച് നടത്തിയെങ്കിലും പാര്‍ലമെന്റിലെ ജഗപൊകയ്ക്കിടയില്‍ ഇവരുടെ മാര്‍ച്ചിന്റെ ശ്രദ്ധ കുറയുകയായിരുന്നു.
എന്തായാലും വിട്ടുകൊടുക്കില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. തങ്ങളുടെ ശക്തി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്. യോഗേന്ദ്ര യാദവ്, മേധാ പട്കര്‍ എന്നിവരെ പോലുള്ളവരുടെ പിന്തുണയും ഇവരുടെ മാര്‍ച്ചിനുണ്ട്. സര്‍ക്കാര്‍ കൊടുക്കുന്ന തുക നഷ്ടം കണക്കാക്കാതെ ഉള്ളതാണെന്ന് ഇവര്‍ ആരോപിക്കുന്നു. അതുകൊണ്ട് കൃഷി മുന്നോട്ട് കൊണ്ട് പോകാന്‍ പോലും സാധിക്കില്ല.
തീപ്പൊരി മാര്‍ച്ചുമായി കര്‍ഷകര്‍
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണയുമായിട്ടാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1500ലധികം കര്‍ഷക പ്രതിനിധികളാണ് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എംഎസ്പി(അടിസ്ഥാന താങ്ങുവില)യുടെ പേരില്‍ സര്‍ക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
അവിശ്വാസ പ്രമേയം
എന്‍ഡിഎ സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതുകൊണ്ട് അവിശ്വാസ പ്രമേയത്തിന് സമാനമാണ് തങ്ങളുടെ മാര്‍ച്ച്. സര്‍ക്കാര്‍ തങ്ങളോട് ചെയ്ത ആദ്യത്തെ ചതി സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തതാണ്. അടിസ്ഥാന വിലയുടെ 50 ശതമാനം ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ നരേന്ദ്ര മോദി ഞങ്ങളെ ചതിച്ചു. ഇതുവരെ യാതൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. മന്മോഹന് സിംഗ് സര്‍ക്കാര്‍ നിശ്ചയിച്ച അതേ രീതിയാണ് മോദി സര്‍ക്കാരും പിന്തുടരുന്നത്.
കുറഞ്ഞ താങ്ങുവില
ഉല്പാദന ചെലവിന്റെ 50 ശതമാനം താങ്ങുവിലയായി നിശ്ചയിക്കണമെന്നായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം. മോദി സര്‍ക്കാരിനെതിരെ കരിങ്കൊടിയേന്തിയായിരുന്നു ഇവരുടെ പ്രകടനം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന രണ്ട് ബില്ലുകള്‍ പാസാക്കാനുണ്ടായിരുന്നു. എന്നാല്‍ ഇത് അവിശ്വാസ പ്രമേയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. മോദിയും രാജ്നാഥ് സിംഗും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയെന്ന് പാര്‍ലെമന്റില്‍ പറഞ്ഞത് നുണയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
എല്ലാം പരിഹരിച്ചു കഴിഞ്ഞു
കര്‍ഷകര്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം പരിഹരിച്ച് കഴിഞ്ഞതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഇനി 2022 ആകുമ്പോള്‍ മാത്രമേ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. അടിസ്ഥാന വില ഉയര്‍ത്തിയെന്ന രാജ്നാഥ് സിംഗിന്റെ വാദം ചരിത്രപരമായ നുണയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകരുടെ നഷ്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചിട്ടില്ല. കുട്ടികളെ പഠിപ്പിക്കാനുള്ള പണം പോലും കൃഷിയില്‍ നിന്ന് ലഭിക്കുന്നില്ല. നഷ്ടങ്ങള്‍ ഇപ്പോഴും കണക്കാക്കി കൊണ്ടിരിക്കുകയാണ് കര്‍ഷകരെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
വരുന്നൂ കിസാന്‍ മാര്‍ച്ച്
ഈ വര്‍ഷം അവസാനം സര്‍ക്കാരിനെതിരെ വമ്പന്‍ കര്‍ഷക മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. വര്‍ഗീയമായുള്ള വേര്‍തിരിവില്‍ വീണുപോകാതെ കര്‍ഷക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി വോട്ട് ചെയ്യണമെന്ന് ശരത് യാദവ് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിളകള്‍ക്കുള്ള താങ്ങ് വില വെറും തട്ടിപ്പാണ്. ഇതൊന്നും സാധാരണ കര്ഷകന് ലഭിക്കുന്നേയില്ല. വരുമാനം ഇരട്ടിയായെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ അത് പ്രതിഫലിക്കേണ്ടതല്ലേയെന്നും കര്‍ഷകര്‍ ചോദിക്കുന്നു.
സഖാവ് പിണറായി വിജയന് സാറേ എന്നെ കൊല്ലുമോ... വീണ്ടും വൈറലായി കൃഷ്ണകുമാരന്‍ നായര്‍
ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ അസഭ്യവും! എസ്ഡിപിഐയുടെ ഇരട്ടത്താപ്പ്