കാർഷിക നിയമത്തെ അനുകൂലിക്കുന്ന ബിജെപി പരിപാടിയിലേക്ക് കർഷക മാർച്ച്; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്
ദില്ലി;ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസിന്റെ കണ്ണീർവാതക പ്രയോഗം .മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് കർഷകർക്കെതിരായ പോലീസ് നടപടി.സമീപ ഗ്രാമത്തിൽ വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് കർഷകരോട് വിശദീകരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കെയാണ് സംഭവം. ഇത് തടയാനെത്തിയ കർഷകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ വലിയ തോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കർഷക നിയമങ്ങൾക്കെതിരെ ഹരിയാണയിൽ പലയിടങ്ങളിലായി കർഷകർ പ്രതിഷേധം തുടരുകയാണ്. അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ പോലീസും നിലയുറച്ചതോടെ സ്ഥിതി വഷളായിയിരുന്നു.കർഷകർക്കെതിരായ പോലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നതോടെയാണ് നിയമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി വലിയ രീതിയിലുള്ള പരിപാടി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കർണാൽ പ്രദേശങ്ങളിൽ ബിജെപി സംഘടിപ്പിച്ച പരിപാടികൾക്കെതിരെ കർഷകർ രംഗത്തെത്തിയിരുന്നു.സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും വെള്ളിയാഴ്ച പ്രാദേശിക പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാരെ ഗ്രാമത്തിലേക്ക് കടക്കാൻ ബിജെപി അനുകൂലികൾ തയ്യാറാകാതിരുന്നതോടെയായിരുന്നു ഏറ്റുമുട്ടലിൽ കലാശിച്ചത്.
അതേസമയം മുഖ്യമന്ത്രി ഖട്ടറിന്റെ ഇന്നത്തെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലെ രംഗത്തെത്തിയിരുന്നു. അന്നം തരുന്ന കര്‍ഷകരുടെ അവസ്ഥയെ മുതലെടുക്കരുതെന്നായിരുന്നു സുർജേവാല ട്വീറ്റ് ചെയ്തത്.സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്നും സുർജേവാല ട്വീറ്റ് ചെയ്തിരുന്നു.നിങ്ങൾക്ക് ചർച്ച നടത്തണമെങ്കിൽ, കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തൂവെന്നും സുർജേവാല പ്രതികരിച്ചിരുന്നു.