ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
ദില്ലി: അനുവദിച്ച സമയം കഴിഞ്ഞിട്ടും ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദില്ലി പൊലീസിനൊപ്പം 15 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ അതിര്‍ത്തികളില്‍ നിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് 15 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പൊലിസും തമ്മില്‍ വലിയ തോതില്‍ ഏറ്റമുട്ടല്‍ ഉണ്ടായിട്ടുള്ള ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സിംഘു അടക്കമുള്ള ദില്ലിയുടെ അഞ്ച് അതിര്‍ത്തികളിലും ആഭ്യന്തര വകുപിന്‍റെ നിര്‍ദേശം അനുസരിച്ച് നേരത്ത ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. അതേസമയം ഐറ്റിഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വെടിവെയ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചെങ്കിലും പൊലീസ് നിഷേധിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് പതിനായിരക്കണക്കിന് ആളുകളായിരുന്നു ദില്ലിയില്‍ ഇന്ന് നടന്ന ട്രാക്ടര്‍ റാലിയില്‍ അണി നിരന്നത്. പ്രതിഷേധക്കാര്‍ രണ്ട് തവണ ചെങ്കോട്ടയില്‍ കയറി അവരുടെ പതാക നാട്ടി. അതേസമയം ആക്രമ സംഭവങ്ങളെ തള്ളി കര്‍ഷക സംഘടന നേതാക്കള്‍ രംഗത്ത് എത്തി. ചിലര്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ റാലിയില്‍ നുഴഞ്ഞുകയറിയതായാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications