100ാം ദിവസത്തിലേക്ക് കടന്ന് കർഷക സമരം; പിന്നോട്ടില്ലെന്ന് കർഷകർ, കെഎംപി എക്‌സപ്രസ് ഹൈവെ ഉപരോധിക്കും
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചെയ്യുന്ന സമരം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്നത്തെ ദിനം കരിദിനമായി ആചരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കുണ്ട്‌ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് ഹൈവെ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഉപരോധിക്കും.
ഞങ്ങളുടെ പ്രതിഷേധം സമാധാനപരവും ഒരു വ്യക്തിക്കും സ്വത്തിനും ഒരു ഉപദ്രവവും വരുത്തുകയില്ല. കെഎംപി എക്‌സ്പ്രസ് ഹൈവേയിലെ ചക്ക ജാം രാവിലെ 11 ന് ആരംഭിച്ച് 3 മണിയോടെ അവസാനിക്കും കര്‍ഷക സംഘടന നേതാവ് ദീരജ് സിംഗ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരം ആവശ്യമുള്ളിടത്തോളം കാലം തുടരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്. സര്‍ക്കാര്‍ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ ഇവിടെ നിന്ന് മാറില്ല- രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ സംഘടന പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ച ചെയ്‌തെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിയാണ് കര്‍ഷകര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ബംഗാളിലേക്ക് റാലി നടത്തുമെന്ന സൂചനയും നല്‍കിയിരുന്നു.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ കര്‍ഷക കൂട്ടായ്മകളും പൊതു പരിപാടികളും സംഘടിപ്പിക്കും. നിലവില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജസ്ഥാനില്‍ കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ക്ക് കോണ്‍്ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായും സമരത്തില്‍ പങ്കെടുക്കുന്നത്. പുതിയ കാര്‍ഷിക നിയമം താങ്ങുവില ഇല്ലാതാക്കും, കാര്‍ഷിക മേഖല സ്വകാര്യ കുത്തകകള്‍ സ്വന്തമാക്കും എന്നിങ്ങനെയാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍. കേന്ദ്രം കര്‍ഷക സമരത്തോട് കാണിക്കുന്ന സമീപനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി
Recommended Video