കർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി
ദില്ലി: കാര്‍ഷിക നിയമത്തിന് എതിരെ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊടുംശൈത്യത്തിലാണ് കര്‍ഷകര്‍ സമരം തുടരുന്നത്. ഇതിനകം സമരത്തില്‍ പങ്കെടുത്തിരുന്ന കര്‍ഷകരില്‍ മുപ്പതിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരം ശക്തമായി തുടരുമ്പോഴും കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുളളത്.
അതിനിടെ ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി സംവദിക്കും. 6 സംസ്ഥാനങ്ങളിലെ കര്‍ഷകരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. പരിപാടിയില്‍ ഓണ്‍ലൈനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴി 18,000 കോടി രൂപ 9 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും സംബന്ധിക്കും.
കേന്ദ്ര സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്നും കര്‍ഷകരുമായി തുറന്ന മനസ്സോടെയും നല്ല ഉദ്ദേശത്തോടെയും ചര്‍ച്ച നടത്തണം എന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതുവരെ 5 വട്ടം കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കാര്‍ഷിക നിയമം പിന്‍വലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
സിംഗു അടക്കമുളള മേഖലകളില്‍ കര്‍ഷക നേതാക്കള്‍ റിലേ സത്യാഗ്രഹം തുടരുകയാണ്. കൊടും തണുപ്പ് വകവെയ്ക്കാതെ നൂറുകണക്കിന് കര്‍ഷകരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുളള കര്‍ഷകര്‍ എന്ന് സമരം ചെയ്യുന്നവര്‍ക്കൊപ്പം ചേരും. പതിനായിരം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നും നൂറു കണക്കിന് കര്‍ഷകര്‍ എത്തുന്നുണ്ട്. അതിനിടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും. രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
Recommended Video