കർഷക സമരം: രാഹുൽ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണും
ദില്ലി: കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണും. പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ പ്രതിപക്ഷ നേതാക്കളുടെ സംഘത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് 5 മണിക്കാണ് പ്രതിപക്ഷ നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണുകയെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ അറിയിച്ചു. അതിന് മുന്‍പായി പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സംയുക്ത നിലപാട് തീരുമാനിക്കും. ആ തീരുമാനം തങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐ നേതാവ് ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ എംപിയായ ടിആര്‍ ബാലു, ആര്‍ജെഡി നേതാവ് മനോജ് ഝാ എന്നിവര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിപക്ഷ നേതാക്കളുടെ സംഘത്തിലുണ്ടാകും. കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തെ ഗൗരത്തോടെ കാണണമെന്ന് ശരദ് പവാര്‍ കേ്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ സമരം ദില്ലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധത്തിലേക്ക് ഇറങ്ങമെന്നും ശരത് പവാര്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കര്‍ഷകരുടെ സമരത്തിന് പിന്നില്‍ ഒറ്റക്കെട്ടായി അണി നിരന്നിരിക്കുകയാണ്. ഇത് കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അതിനിടെ അമിത് ഷായുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.