ദില്ലി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിലെ കർഷകർ, ആയിരങ്ങളുടെ രാജ്ഭവൻ മാർച്ച്
മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കി രാജ്യത്തെ കര്‍ഷകര്‍. മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ആണ് പ്രക്ഷോഭത്തില്‍ അണിനിരന്നിരിക്കുന്നത്. സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്നായി ആറായിരത്തില്‍ അധികം കര്‍ഷകര്‍ അഞ്ഞൂറിലധികം വാഹനങ്ങളിലായി മുംബൈയില്‍ എത്തി. ഇവിടെ ആസാദ് മൈതാനത്ത് കര്‍ഷകര്‍ മൂന്ന് ദിവസം ധര്‍ണ ഇരിക്കും. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകരും തെരുവിലിറങ്ങിയിരിക്കുന്നത്.
ഓള്‍ ഇന്ത്യ കിസാന്‍ സഭ( എഐകെഎസ്)യുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ ധര്‍ണ. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജനുവരി 23 മുതല്‍ ഫെബ്രുവരി 26 വരെ ശക്തമായ പ്രക്ഷോഭമാണ് ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ദില്ലിയിലെ കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാന പ്രകാരമാണ് മഹാരാഷ്ട്രയിലെ ആയിരക്കണക്കിന് കര്‍ഷകരും സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
കൂടുതല്‍ കര്‍ഷകര്‍ സമരത്തിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ അസോസിയേഷന്റെ ഭാഗമായ കര്‍ഷകരെ കൂടാതെ മഹാരാഷ്ട്രയിലെ മഹാസഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രവര്‍ത്തകരും സമരത്തിന്റെ ഭാഗമായി ചേരുന്നുണ്ട്. ആസാദ് മൈതാനത്ത് നിന്നും കര്‍ഷകര്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകരുടെ മെമോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
Recommended Video
രാജ്ഭവന്‍ മാര്‍ച്ചില്‍ അന്‍പതിനായിരത്തിന് മുകളില്‍ കര്‍ഷകര്‍ പങ്കെടുക്കും എന്നാണ് കിസാന്‍ സഭ നേതാക്കള്‍ അവകാശപ്പെടുന്നത്. ജനുവരി 26നാണ് സമരം അവസാനിപ്പിക്കുക. ധര്‍ണ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തുകയും കര്‍ഷകരുടേയും തൊഴിലാളികളുടേയും സമരം എന്ത് വില കൊടുത്തും വിജയിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് മിനിമം താങ്ങുവില സര്‍ക്കാര്‍ ഉറപ്പ് നല്‍കണം എന്നും ആവശ്യപ്പെട്ട് രണ്ട് മാസമായി ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തിന് പിന്തുണയുമായാണ് മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് എന്ന് കിസാന്‍ സഭ നേതാവ് ഡോ. അശോക് ധവാലെ പ്രതികരിച്ചു.