കാർഷിക നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം, പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ, ചർച്ച തുടരുന്നു
ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കര്‍ഷകര്‍. ദില്ലി വിഗ്യാന്‍ ഭവനില്‍ വെച്ച് നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകുന്നതില്‍ കാര്യമില്ലെന്നും തങ്ങളുന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വിവാദ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്ന കേന്ദ്രത്തിന്റെ നിലപാട് കര്‍ഷക സംഘടനകള്‍ തളളിക്കളഞ്ഞു. 8 ഭേദഗതികൾ വരുത്താമെന്നാണ് കേന്ദ്രം ചർച്ചയിൽ അറിയിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നും കേന്ദ്രം കര്‍ഷകരെ ചര്‍ച്ചയില്‍ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഭേദഗതി വരുത്താമെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനുളള തന്ത്രമാണെന്നും കർഷകർ ആരോപിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.
40 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് മൂന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. ഭേദഗതി വരുത്താം എന്നുളള സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് ചര്‍ച്ചയ്ക്ക് കയറുന്നതിന് മുന്‍പ് തന്നെ കര്‍ഷക സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചര്‍ച്ചയുടെ ആദ്യ മണിക്കൂറുകളിലെ തര്‍ക്കത്തിനിടെ കര്‍ഷക പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് ഭീഷണിയും ഉയര്ത്തുകയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലാം ഘട്ട ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കണം എന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം കഴിഞ്ഞ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലം എഴുതി നല്കി. കര്‍ഷകരുമായുളള ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പീയുഷ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ഷിക നിയമത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാം എന്നതാണ് യോഗത്തില്‍ ഉയര്‍ന്ന തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video