കേന്ദ്ര മന്ത്രി വിളിച്ച യോഗത്തില്‍ കര്‍ഷകര്‍ പങ്കെടുക്കുമോ? അവ്യക്തത... ഭീം ആര്‍മിയും സമരത്തിന്
ദില്ലി: വിവാദ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. കര്‍ഷകരുമായി ഇന്ന് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയില്‍ കര്‍ഷക നേതാക്കള്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. കാരണം 32 സംഘടനകള്‍ക്ക് മാത്രമാണ് ചര്‍ച്ചയിലേക്ക് ക്ഷണമുള്ളതെന്നും തങ്ങള്‍ 500 സംഘടനകളുടെ സമരമാണ് നടത്തുന്നതെന്നും പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സുഖ് വീന്ദര്‍ എസ് സുബ്രന്‍ പറഞ്ഞു.
വ്യാഴാഴ്ച ചര്‍ച്ച നടത്താമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്നത് കണ്ട് നേരത്തെ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയായിരുന്നു. കൊറോണയും തണുപ്പും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തുന്നത്. ഹരിയാന-ദില്ലി അതിര്‍ത്തി കര്‍ഷകര്‍ ഉപരോധിക്കുകയാണ്. കൂടുതല്‍ കര്‍ഷകര്‍ സമരത്തിലേക്ക് ട്രാക്ടറുകളുമായി എത്തിക്കൊണ്ടിരിക്കുന്നു. ഇത് കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മംഗളൂരു-തിരുവനന്തപുരം മലബാർ സ്‌പെഷ്യല്‍ ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും
ദില്ലിയിലേക്ക് കടക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. തുടര്‍ന്നാണ് തടഞ്ഞ അതിര്‍ത്തിയില്‍ തന്നെ ഇരിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചത്. ദില്ലി ചലോ മാര്‍ച്ച് വിജയം കാണാതെ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കര്‍ഷകരുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ കര്‍ഷക നേതാക്കള്‍ യോഗം ചേരും.
കൊറോണയേക്കാള്‍ വലിയ ഭീഷണിയാണ് പുതിയ കാര്‍ഷിക നിയമം എന്ന് കര്‍ഷകര്‍ പറയുന്നു. മാസ്‌ക് ധരിക്കാതെ ഒട്ടേറെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി കൊറോണ വ്യാപന സാധ്യതയുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കര്‍ഷക നേതാക്കള്‍ ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം, കഴിഞ്ഞാഴ്ച സിങ്കു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് ആലിപൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. നാല് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചില വാഹനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഭീം ആര്‍മി ഇന്ന് മുതല്‍ കാര്‍ഷിക സമരത്തിന്റെ ഭാഗമാകും. രാവിലെ 11 മണിക്ക് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ തമ്പടിച്ച കേന്ദ്രത്തിലെത്തും.
Recommended Video