ദില്ലി പോലീസ് റാലിക്ക് അനുമതി നല്‍കിയെന്ന് കര്‍ഷകര്‍, റിപബ്ലിക്ക് ദിനത്തില്‍ 2 ലക്ഷം കര്‍ഷകരെത്തും!!
ദില്ലി: റിപബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിന് ദില്ലി പോലീസ് അനുമതി നല്‍കിയെന്ന് കര്‍ഷകര്‍. കര്‍ഷിക നേതാവ് അഭിമന്യു കോഹറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കര്‍ഷക സംഘം യൂണിയനുകള്‍ പോലീസിനെ കണ്ടിരുന്നു. അതേസമയം മാര്‍ച്ച് ഏതൊക്കെ സ്ഥലത്ത് കൂടെ കടന്നുപോകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാവും. ഗാസിപൂര്‍, സിംഘു, തിക്ര അതിര്‍ത്തികളില്‍ നിന്ന് ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കും. യൂണിയനുകളും പോലീസുകാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സാധ്യത.
റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. രണ്ട് ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. റിപബ്ലിക്ക് ദിന പരേഡിനെയോ സുരക്ഷയെയോ ബാധിക്കാത്ത തരത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സമാന്തര പാതകളാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കര്‍ഷകര്‍ അംഗീകരിച്ചോ എന്ന് വ്യക്തമല്ല. ദില്ലി നഗരത്തിലൂടെ റാലി നടത്താന്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്. എന്നാല്‍ ദില്ലി നഗരത്തിലൂടെ തന്നെ റാലി നടത്തുമെന്നാണ് കര്‍ഷകരുടെ നിലപാട്.
ഒരു വഴി മാത്രമായിരിക്കില്ല എന്നാണ് കര്‍ഷക നേതാവ് ഗുര്‍ണം സിംഗ് ചദുനി പറഞ്ഞു. ദില്ലി അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ എടുത്ത് മാറ്റുമെന്ന് കര്‍ഷക നേതാവായ ദര്‍ഷന്‍ പാലും പറഞ്ഞു. 2500 വളണ്ടിയര്‍മാരെയാണ് ട്രാക്ടര്‍ പരേഡിനെ നിയന്ത്രിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം വളണ്ടിയര്‍മാരുടെ എണ്ണം ഇനിയും കൂട്ടും. അത് കര്‍ഷകരുടെ എണ്ണം ഇനിയും വര്‍ധിച്ചാലാണ് നടക്കുക. കണ്‍ട്രോള്‍ റൂമും നിയന്ത്രണങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. നാളെ തന്നെ ഒരു ലക്ഷം ട്രാക്ടറുകള്‍ തലസ്ഥാന നഗരയിലെത്തും. കീര്‍ത്തി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിംഗ് ദുഡിക്കെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക യൂണിയനുകള്‍ യോഗവും വിളിച്ചിട്ടുണ്ട്.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരാണ് ട്രാക്ടര്‍ പരഡേിന്റെ ഭാഗമാവുക. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ട്രാക്ടറുകള്‍ ദില്ലി അതിര്‍ത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം ഇനിയുള്ള ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കും. ഇതുവരെ നടന്ന സര്‍ക്കാരുമായുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ഇനി കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിയമം പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു എന്നാണ് കര്‍ഷകര്‍ പറഞ്ഞത്.