'ചെങ്കോട്ട കണ്ടേ മടങ്ങൂ'; കർഷക മാർച്ചിൽ സംഘർഷം, കർഷകർക്കെതിരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
ദില്ലി: പോലീസിന്റെ തടസ്സങ്ങളെല്ലാം ഭേദിച്ച് ദില്ലിയിലേക്ക് ട്രാക്ടര്‍ റാലിയുമായി കര്‍ഷകര്‍ മുന്നോട്ട്. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുമ്പോഴാണ് സമാന്തരമായി പതിനായിരക്കണക്കിന് കര്‍ഷകരും വാഹനങ്ങളും അണിനിരന്ന് കൊണ്ടുളള കര്‍ഷകരുടെ മാര്‍ച്ച് ദില്ലിയിലേക്ക് കടന്നിരിക്കുന്നത്. പോലീസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് കര്‍ഷകരുടെ റാലി.
സിംഘു അതിര്‍ത്തിയില്‍ നിന്ന് പോലീസിന്റെ ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചത്. ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ഇടിച്ച് നീക്കി. പോലീസ് നിരത്തിയ ട്രക്കുകളും കര്‍ഷകര്‍ നീക്കി. റെഡ് ഫോര്‍ട്ട് കണ്ട് മാത്രമേ മടങ്ങൂ എന്നാണ് കര്‍ഷകര്‍ പ്രഖ്യാപിക്കുന്നത്. അതിനിടെ ഗാസിപൂരില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലാണ് സംഭവം.
കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ചിലയിടങ്ങളില്‍ പോലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രാക്ടറുകള്‍ കൂടാതെ ട്രോളികളും മറ്റ് വാഹനങ്ങളും അടക്കമാണ് ദില്ലിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ട്രാക്ടര്‍ പരേഡ് നടത്താനാണ് ദില്ലി പോലീസ് അനുമതി നല്‍കിയിരുന്നത്. പോലീസ് തന്നെ റൂട്ട് നിശ്ചയിച്ച് നല്‍കുകയും ചെയ്തിരുന്നു.
ദില്ലിയിലെ റിപ്പബ്ലിക് ദിന പരിപാടികളെ ഒരു തരത്തിലും ബാധിക്കരുത് എന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ മാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പോലീസിന് നല്‍കിയ ഉറപ്പ്. രാവിലെ 9 മണിയോടെ തന്നെ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിക്കുകയായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ നേരിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസ് വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ പോലീസ് വാഹനങ്ങള്‍ക്ക് മുകളില്‍ കയറുന്ന ദൃശ്യങ്ങളും പോലീസിന്റെ ടിയര്‍ ഗ്യാസ് ഗണ്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.