ഫറൂഖ് അബ്ദുളളയ്ക്ക് അസുഖമുണ്ടെങ്കിൽ ചികിത്സിക്കാൻ ഞാൻ ഡോക്ടറല്ല; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ
ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ വീട്ടു തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച മുതൽ സർക്കാർ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന കശ്മീരിലെ മുഖ്യധാര നേതാക്കളെ വിട്ടയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിന് പ്രത്യേക പദവികൾ നൽകുന്ന ആർട്ടിക്കിൾ റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തതു മുതൽ 81കാരനായ ഫറൂഖ് അബ്ദുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
കശ്മീർ പുനസംഘടന ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനിടെ എൻസിപി നേതാവ് സുപ്രിയ സുലെയാണ് ഫറൂഖ് അബ്ദുള്ളയുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെടുത്തുന്നത്. ഡിഎംകെ നേതാവ് ദയാനിധി മാരനും ഇക്കാര്യം സഭയിൽ ഉയർത്തി. ഫറൂഖ് അബ്ദുള്ള ലോക്സഭാംഗമാണെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വിശദീകരണം വേണമെന്നും ദയാനിധി മാരൻ ആവശ്യപ്പെട്ടു. സഭാംഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല സ്പീക്കർക്കുണ്ടെന്നും സ്പീക്കർ നിഷ്പക്ഷനായിരിക്കണമെന്നും ദയാനിധി മാരൻ വ്യക്തമാക്കി.

ഫറൂഖ് അബ്ദുള്ള അസുഖമുള്ളയാളാണെന്നും അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ലഭ്യമാക്കണമെന്നും സുപ്രിയ സുലെ വീണ്ടും ആവശ്യപ്പെട്ടപ്പോൾ താൻ ഡോക്ടർ അല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലിൽ വെക്കുകയോ ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കുകയായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രി കള്ളം പറയുകയാണെന്നും താൻ വീട്ടു തടങ്കലിലാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
കശ്മീരിലെ നിർണായകമായ നീക്കത്തിന് മുമ്പ് സംസ്ഥാനത്തെ പ്രധാന നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കിയിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികരെ കശ്മീരിൻ വിന്യസിച്ച് കനത്ത സുരക്ഷാവലയം ഒരുക്കി. ഇത് കൂടാതെ താഴ്വരയിലെ ഫോൺ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications