ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി
ദില്ലി: 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തുമാറ്റിയത്. കശ്മീരിലെ രാഷ്ട്രീയ-മത നേതാക്കളെ തടവിലാക്കിയ ശേഷമായിരുന്നു പ്രഖ്യാപനം. ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഴുവന്‍ നേതാക്കളെയും മോചിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ കശ്മീരിലെ എല്ലാ സംഘടനകളും രാഷ്ട്രീയ നേതാക്കളും അതൃപ്തരാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ബാധകമായ നിയമങ്ങള്‍ കശ്മീരിലും ബാധകമായി.
എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടുമെന്നും ചൈനയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകുമെന്നും പറയുകയാണ് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല...
ചൈന അംഗീകരിക്കില്ല
ഇന്ത്യ ടുഡെയുമായി സംസാരിക്കുമ്പോഴാണ് ഫാറൂഖ് അബ്ദുല്ല ചൈനയുടെ പിന്തുണ ലഭിക്കുമെന്ന് പറഞ്ഞത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് ഒരിക്കലും ചൈന അംഗീകരിക്കില്ല. ലഡാക്കിലെ വിവാദങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് എന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ചൈനയുടെ പിന്തുണയോടെ
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കൈയ്യേറ്റമുണ്ടാകാന്‍ കാരണം കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതാണ്. ആര്‍ട്ടിക്കിള്‍ 370 ചൈനയുടെ പിന്തുണയോടെ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് താനല്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
മോദിയാണ് വിളിച്ചത്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് നരേന്ദ്ര മോദിയാണ്. ക്ഷണിക്കുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം സവാരി ചെയ്യുകയുമുണ്ടായി. തമിഴ്നാട്ടിലേക്കും ചൈനീസ് പ്രസിഡന്റിനെ മോദി ക്ഷണിച്ചു. കശ്മീരിന്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ പറയാന്‍ തന്നെ അനുവദിച്ചില്ല. 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ഇതിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 35എ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ബില്ലിലൂടെ റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകായ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370.
രണ്ടാക്കി വിഭജിച്ചു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രം സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തു. കശ്മീരിനെ രണ്ടാക്കി വിഭജിച്ചു. കശ്മീര്‍, ലാഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണ്് നിലവിലുള്ളത്. നിയമസഭയോട് കൂടിയ കേന്ദ്രഭരണ പ്രദേശമാണ് കശ്മീര്‍. ദില്ലി മോഡലായിരിക്കും ഇവിടെ ഭരണം. ലാഡാക്കില്‍ കേന്ദ്രം നേരിട്ട് ഭരണം നടത്തും.
ഒക്ടോബര്‍ 31 മുതല്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ കശ്മീരില്‍ നിലവില്‍ വന്നു. കശ്മീരിലെ രാഷ്ട്രീയ-മത സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. കശ്മീരിന്റെ പദവി പുനസ്ഥാപിക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. ഉമര്‍ അബ്ദുല്ലയെയും ഫാറൂഖ് അബ്ദുല്ലയെയും അടുത്തിടെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. അതേസമയം, മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണ്.
സാഹചര്യം മെച്ചപ്പെട്ടു
കശ്മീര്‍ ആക്രമണ സാധ്യതകള്‍ വളരെ കുറഞ്ഞു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കശ്മീരിന്റെ ഭരണം ലഫ്റ്റനന്റ് ഗവര്‍ണറാണ് നടത്തുന്നത്. ഇദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കുക.
എന്നാണ് തിരഞ്ഞെടുപ്പ്
സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാല്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും നീക്കി. എങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കൂ എന്ന് പ്രധാന രാഷ്ട്രീയ കക്ഷികള്‍ പറയുന്നു.
രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട്
കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് കശ്മീരിലെ രാഷ്ട്രീയ നേതൃത്വം. ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മറ്റൊരു യുവ നേതാവ് ഷാ ഫൈസല്‍ അടുത്തിടെ രാഷ്ട്രീയം മതിയാക്കി. അദ്ദേഹം വീണ്ടും സിവില്‍ സര്‍വീസില്‍ കയറുമെന്നാണ് വിവരം.
സൈനികരെ പിന്‍വലിക്കുന്നു
കശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് അര്‍ധന സൈനികരെ അരുണാചല്‍ പ്രദേശ് ഉല്‍പ്പെടെയുള്ള മേഖലകളിലേക്ക് മാറ്റി വിന്യസിച്ചത്. ചില അര്‍ധസൈനിക വിഭാഗത്തെ അവര്‍ നേരത്തെയുണ്ടായിരുന്ന സംസ്ഥാനങ്ങളിലെ ക്യാപുകളിലേക്ക് മാറ്റുകയും ചെയ്തു.
ചൈനയും പാകിസ്താനും
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുന്നുണ്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവും ഭീഷണി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ട് മേഖലയിലും ഇന്ത്യന്‍ സൈന്യം ശക്തമായ നിരീക്ഷണം തുടരുകയാണ്. ഇന്ത്യാ വിരുദ്ധ നീക്കവുമായി പാകിസ്താനും ചൈനയും കൈകോര്‍ക്കുന്നു എന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് നിലപാട് കടുപ്പിക്കും; വീഡിയോ നിര്‍ണായകം, പ്രതികള്‍ ഹൈക്കോടതിയിലേക്ക്
ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം