ജനപ്രതിനിധികളുടെ വിചാരണയ്ക്ക് അതിവേഗ കോടതികൾ.. സുപ്രീം കോടതിയുടെ അംഗീകാരം
ദില്ലി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് അതിവേഗ കോടതികള്‍. കേരളത്തില്‍ ഉള്‍പ്പെടെ 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര നിര്‍ദേശത്തിനാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത്തരം കോടതികള്‍ മാര്‍ച്ച് ഒന്നിനകം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 7.8 കോടി രൂപയാണ് കേന്ദ്രം മാറ്റിവെച്ചിരിക്കുന്നത്.
വിമൻ ഇൻ സിനിമ കളക്ടീവിന് കല്ലേറ് കൂടുന്നു.. സ്ത്രീ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് പിസി വിഷ്ണുനാഥ്
രാജ്യത്ത് 1571 ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. കേരളത്തിലെ 87 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഏറ്റവുമധികം ക്രിമിനല്‍ കേസുള്ള എംഎല്‍എമാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ബിജെപി നേതാവ് അശ്വിനി കുമാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ട് കോടതി കേന്ദ്രത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം കേന്ദ്രം അറിയിച്ചത്.