വാഹനങ്ങളിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി, തീരുമാനം ഗതാഗതക്കുരുക്കുമൂലം
ദില്ലി: ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. ജനുവരി 15 മുതലാകും ഫാസ് ടാഗുകൾ നിർബന്ധമാക്കുക. 75 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്. ഫാസ്ടാഗ് സംവിധാനം പൂർണമാകാത്തതിനെ തുടർന്ന് ടോൾ പ്ലാസകളിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല: വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി! വീട്ടില്‍ തുടരും..
ഡിസംബർ 15 മുതൽ ടോൾ പിരിവിന് ഫാഗ്ടാഗ് സംവിധാനം നിർബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാൽ 30 ശതമാനം വാഹനങ്ങൾ പോലും ഫാട്ഗാഗിലേക്ക് മാറിയില്ല. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായതോടെ യാത്രക്കാരുടെ അസൗകര്യം പരിഗണിച്ചാണ് കേന്ദ്രം സമയം നീട്ടി നൽകിയിരിക്കുന്നത്.
ടോൾ പ്ലാസകളിൽ ഫാസ് ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ്ഗാട് കൊടുത്തുമായിരിക്കും ടോൾ പ്ലാസകളിലൂടെ കടത്തി വിടുക. ഡിജിറ്റൽ പണം ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.
ഫാസ്ടാഗ് പൂർണമായും നിലവിൽ വരുന്നതോടെ പണം അടയ്ക്കാനായി ടോൾ പ്ലാസകളിലുണ്ടാകാറുള്ള നീണ്ട ക്യൂ ഒഴിവാക്കാനാകും. വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കുക വഴി ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വാലറ്റില്‍ നിന്നോ ടോള്‍ പേയ്മെന്റ് നേരിട്ട് നടത്താന്‍ യാത്രക്കാർക്ക് സാധിക്കും.