മകളെ ഐഐടിയിൽ അയച്ച് പഠിപ്പിച്ചത് തെറ്റായിപ്പോയി: പിഎച്ച്ഡി ഗവേഷകയുടെ മരണത്തിൽ പിതാവ്
ദില്ലി: പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ പ്രതികരണം. മകളെ ഐഐടിയിൽ അയച്ചത് തെറ്റായിപ്പോയെന്ന് പിതാവിന്‍റെ കുറ്റസമ്മതം. ദില്ലി ഐഐടിയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ മഞ്‍ജുള ദേവകിന്റെ പിതാവാണ് ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞത്. ദില്ലി ഐഐടിയിലെ പിഎച്ച്ഡി ഗവേഷകയായ മഞ്ജുളയെ ഐഐടി ക്യാമ്പസിലെ നളന്ദ അപ്പാർട്ട്മെന്‍റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 7. 40ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അടുത്ത റൂമിലുണ്ടായിരുന്ന യുവതിയാണ് മഞ്ജുളയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടുകാർ 20 ലക്ഷത്തിലധികം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് മൂലമുള്ള പീഡനങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമാണ് പിതാവിന്റെ വെളിപ്പെടുത്തൽ. ഭോപ്പാല്‍ നിവാസികളായ ഭര്‍തൃവീട്ടുകാർക്കെതിരെ യാണ് മഞ്ജുളയുടെ പിതാവിന്‍റെ ആരോപണം. മകൾക്ക് വിദ്യാഭ്യാസം നൽകിയതിലും ഐഐടിയിലയച്ചതിലും തനിക്ക് തെറ്റുപറ്റിയെന്നും, അതുകൊണ്ട് മകൾക്ക് സ്ത്രീധനത്തിന് വേണ്ടിയുള്ള പണം ശേഖരിക്കാമായിരുന്നുവെന്നുമാണ് പിതാവ് പറയുന്നത്.
വാട്ടര്‍ റിസോഴ്സിൽ പിഎച്ച്ഡി
ഐഐടി ക്യാമ്പസിൽ വാട്ടര്‍ റിസോഴ്സസിൽ പിഎച്ച്ഡി ചെയ്യുകയാണ് മഞ്ജുള. ഭർത്താവ് വാട്ടർ റിസോഴ്സസിലെ വിദ്യാർത്ഥിയായിരുന്ന റിതേഷ് വിര്‍ഹയാണ്. 2013ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഒരു വർഷത്തോളമായി ഇരുവരും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിക്കുന്നത്.
ആത്മഹത്യയോ!!
ദില്ലി ഐഐടി ക്യാമ്പസിലെ നളന്ദ അപ്പാർട്ട്മെന്‍റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 7. 40ഓടെയാണ് മഞ്ജുളയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ വാർഡൻ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ദില്ലി എയിംസിലേയ്ക്ക് മാറ്റിയത്. ആത്മഹത്യാക്കുറിപ്പുകളോ മറ്റ് തെളിവുകളോ മുറിയില്‍ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
സ്ത്രീധന പീഡനം!!
മകളെ ഭർതൃവീട്ടുകാര്‍ സത്രീധനത്തിന് വേണ്ടി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവിന്‍റെ ആരോപണം. ബിസിനസ് തുടങ്ങാൻ മഞ്ജുളയില്‍ നിന്ന് പണം ലഭിക്കുന്നതിനായി അവരെ പ്രശ്നത്തിലാക്കിയിരുന്നുവെന്നും പിതാവ് പറയും. ദില്ലിയിലും മുംബൈയിലുമുണ്ടായിരുന്ന ജോലി വിട്ട റിതേഷ് ഭാര്യയ്ക്കൊപ്പം ക്യാമ്പസിലെ ആപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്.
പഠനമുപേക്ഷിക്കാൻ സമ്മർദ്ദം
പഠനമുപേക്ഷിച്ച് തനിയ്ക്കൊപ്പം ബിസിനസിൽ പങ്കാളിയാവാൻ റിതേഷ് മകളെ നിർബന്ധിച്ചിരുന്നുവെന്നും പിതാവ് പറയുന്നു. കുടുംബത്തിന്‍റെ അഭിമാനത്തെ ഭയക്കുന്നില്ലെങ്കിൽ റിതേഷിൽ നിന്ന് വിവാഹമോചനം തേടാൻ മകളോട് നിർദേശിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. സിവിൽ എൻജിനീയറായി യുഎസില്‍ ജോലി ചെയ്തിരുന്ന മഞ്ജുള 2011ലാണ് ഐഐടിയിൽ പ്രവേശനം നേടാൻ ദില്ലിയിലെത്തുന്നത്.
മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി
മകളുടെ ആത്മഹത്യയിൽ രക്ഷിതാക്കൾ മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ നിന്ന് ലാപ്പ് ടോപ്പ് പിടിച്ചെടുത്ത പോലീസ് ഫോൺ കോള്‍ റെക്കോർഡുകളും പരിശോധിക്കും.