ഗർഭഛിദ്രത്തിനിടേ മരിച്ച സ്ത്രീയുടെ മൃതദേഹം ഭർത്താവിന്റെ വീടിന് മുന്നിൽ തന്നെ സംസ്ക്കരിച്ചു!!!
പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനാല്‍ മകളെ കൊന്നതാണെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.
സാംഗ്ലി: ഗര്‍ഭഛിദ്രം നടത്തുന്നതിനെ മരിച്ച സ്ത്രീയുടെ മൃതദേഹം ഭര്‍തൃവീടിന് മുന്നില്‍ തന്നെ സംസ്ക്കരിച്ചു. പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനാല്‍ മകളെ കൊന്നതാണെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. യുവതിയുടെ അച്ഛന്റെ നേതൃത്വത്തിലാണ് ഭര്‍തൃവീടിന് പുറത്ത് മൃതദേഹം സംസ്‌ക്കരിച്ചത്.
സാംഗ്ലിയിലെ ഒരു ഹോമിയോ ഡോക്ടറാണ് സ്വാതി ജമാദേയുടെ ഗര്‍ഭഛിദ്രം നടത്തിയത്. ഇയാളും സ്വാതിയുടെ ഭര്‍ത്താവ് പ്രവീണും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
സ്വാതി മൂന്നാമതും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന്റെ വിഷമത്തില്‍ ആയിരുന്നു സ്വാതിയുടെ ഭര്‍തൃവീട്ടുകാര്‍. ഇക്കാര്യം പറഞ്ഞ് ഇവര്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്താറും ഉപദ്രവിയ്ക്കാറും ഉണ്ടായിരുന്നത്രേ.
മൂന്നാമത്തേതും പെണ്‍കുഞ്ഞാണെന്ന് ഹോമിയോ ഡോക്ടര്‍ നടത്തിയ ലിംഗ നിര്‍ണയ പരിശോധനയില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ മകളെ കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയ്ക്കുകയായിരുന്നെന്ന് സ്വാതയുടെ അച്ഛന്‍ സുനില്‍ ജാദവ് പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ സുനില്‍ നേരെ പോയത് പ്രവീണിന്റെ വീട്ടിലേയ്ക്കാണ്. അയാളുടെ വീടിന് മുന്നില്‍ ചിത ഒരുക്കി മൃതദേഹം ദഹിപ്പിച്ചു.
മകളെ കൊന്നതാണെന്നും പ്രവീണിനേയും ബന്ധുക്കളേയും വ്യാജഡോക്ടറേയും അഴിയ്ക്കുള്ളില്‍ ആക്കുന്നത് വരെ വിശ്രമം ഇല്ലെന്നുമാണ് സ്വാതിയുടെ വീട്ടുകാര്‍ പറയുന്നത്.
ഹോമിയോ ഡോക്ടറായ ബാബസാഹേബ് നടത്തിയ ക്ലിനിക്കിന് അടുത്തുള്ള ഓവുചാലില്‍ നിന്ന് നിരവധി ഗര്‍ഭസ്ഥ ശിശുക്കളുടെ മൃതദേഹം ആണ് കണ്ടെടുത്തത്. ഇയാളുടെ ക്ലിനിക്കില്‍ ലിംഗ നിര്‍ണയവും, ഗര്‍ഭഛിദ്രവും നടത്താറുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ചു.